എക്സൈസ് പിടിച്ചെടുത്തത് ലഹരിമരുന്നല്ല, ലഹരി കേസിൽ ഷീലയെ കുടുക്കിയത് വീട്ടുകാരോ? ബ്യൂട്ടി പാർലർ ഉടമക്ക് പറയാനുള്ളത്

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയിൽ നിന്ന് പിടിച്ചെടുത്തത് മയക്കുമരുന്നായിരുന്നില്ല എന്ന് ലാബ് റിപ്പോർട്ട്. ഇല്ലാത്ത മയക്കുമരുന്നിന്റെ പേരിൽ 72 ദിവസമാണ് ഷീലാ സണ്ണി ജയിലിൽ കിടന്നത്. ബാഗിൽ നിന്ന് എൽ എസ് ഡി സ്റ്റാമ്പ് പിടിച്ചെന്നായിരുന്നു കേസ്. കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ഷീല ആവശ്യപ്പെട്ടു.

മകന്‍റെ ഭാര്യയുടെ സഹോദരിയാണോ തന്നെ കുടുക്കിയതിന് പിന്നിലെന്നും ഷീല സംശയിക്കുന്നു. ഫെബ്രുവരി 27നായിരുന്നു ഷീലാ സണ്ണിയുടെ ജീവിതത്തെ കീഴ്മേൽ മറിച്ച ആ സംഭവം നടന്നത്. ഷീലയുടെ ചാലക്കുടിയിലെ ബ്യൂട്ടി പാർലറിലേക്ക് എക്സൈസ് സംഘം ഇരച്ചെത്തുന്നതും എല്‍എസ്ഡി സ്റ്റാമ്പുകൾ കണ്ടെത്തി എന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നതും.

എന്നാല്‍, കണ്ടെടുത്ത 12 എല്‍എസ്ഡി സ്റ്റാമ്പുകളുമായി തനിക്ക് യാതൊരു മനസറിവുമില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും ഫലമുണ്ടായില്ല. തന്നെ ചതിച്ചത് ബന്ധുക്കൾ തന്നെയെന്ന സംശയമാണ് ഷീലാ സണ്ണിക്കുള്ളത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് 72 ദിവസത്തിന് ശേഷം ഷീല പുറത്തിറങ്ങിയത്. അപ്പോഴേക്കും ബ്യൂട്ടി പാർലർ പൂട്ടേണ്ടി വന്നിരുന്നു.

വിപണിയിൽ 60,000 രൂപയോളം വില വരുന്ന 12 എൽഎസ്ഡി സ്റ്റാമ്പുകൾ ഒളിപ്പിച്ചുവെന്നായിരുന്നു കേസ്. ബ്യൂട്ടി പാർലറിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്നായിരുന്നു എക്‌സൈസിന്റെ ആരോപണം. ബ്യൂട്ടി പാർലറിൽ എത്തുന്നവർ മടങ്ങി പോകാൻ താമസിക്കുന്നു എന്ന കാരണത്തിനു പുറത്ത് ദിവസങ്ങളോളം എക്‌സൈസ് ഷീലയെ നിരീക്ഷിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു അറസ്റ്റ്.

ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ സതീശൻ, പ്രിവന്റീവ് ഓഫീസർമാരായ ജയദേവൻ, ഷിജു വർഗീസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി എസ് രജിത, സി എൻ സിജി, ഡ്രൈവർ ഷാൻ എന്നിവർ അടങ്ങിയ സംഘമാണ് ഷീലയെ അറസ്റ്റ് ചെയ്തത്.

തന്നെ കേസിൽ കുടുക്കിയതാണെന്ന് ഉദ്യോഗസ്ഥരോട് ഷീല പറഞ്ഞിരുന്നെങ്കിലും ഇത് വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിരുന്നില്ല. ഇതിനിടയിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ നേരത്തെ എക്സൈസ് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ലഹരിമരുന്നുമായി പിടിയിലായെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഷീലയ്ക്കും സ്ഥാപനത്തിനും തീരാകളങ്കമാണ് ഉണ്ടായത്.