നോ പറയേണ്ടിടത്ത് നോ പറയും, മുതലെടുക്കുന്നത് എനിക്ക് ഇഷ്ടമില്ല- ഷീലു എബ്രഹാം

മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്‌സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമൻ,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെ ഷീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവയാണ് താരം. വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു. നഴ്സായിരുന്നു ഷീലു. നഴ്‌സിങ് ജോലി വിട്ടിട്ട് ഇപ്പോൾ 16 വർഷത്തോളമായി. പഠനത്തിന് ശേഷം ശീലു ഹൈദരാബാദ്, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്‌സിങ് ജോലി വിട്ടത്. വ്യവസായിയും നിർമാതാവുമായ അബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭർത്താവ്.

സിനിമയെന്നത് ഒരു മായിക ലോകമാണെന്ന് നടി. സിനിമക്ക് അപ്പുറം ഒരു ജീവിതമുണ്ടെന്ന് അറിയാത്തവരാണ് ഇതൊക്കെ വലിയ സംഭവമായി കൊണ്ടുനടക്കുന്നതെന്നും ഷീലു പറഞ്ഞു. സിനിമയിലെ അഭിനയ ജീവിതത്തെയും നിർമാണ മേഖലയെയും കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘സിനിമയെന്നത് ​ഗ്ലാമറസായ ഒരു മായിക ലോകമാണ്. സിനിമ വിജയിക്കുന്നത് വരെ കുറച്ച് നാൾ താലോലിച്ച് കൊണ്ട് നടക്കാൻ ജനങ്ങളും കാണും. ഇതിനൊക്കെ അപ്പുറം ഒരു ജീവിതമുണ്ട്. ആ ജീവിതം കാണാത്തവരാണ് ഇതൊക്കെ വലിയ സംഭവമായി കാണുന്നത്. എല്ലാകാര്യങ്ങളും തുറന്നടിച്ച് പറയുന്ന ആളാണ് ഞാൻ. എനിക്കൊരു മുഖം മൂടിയുമില്ല. പറയേണ്ട കാര്യം ഞാൻ മുഖത്ത് നോക്കി പറയും.

ചിലപ്പോൾ ഞാൻ യഥാർത്ഥ ജീവിതത്തിലൂടെ കടന്നു പോകുന്നത് കൊണ്ടാകാം. ഞാൻ നോ പറയേണ്ടിടത്ത് നോ പറയും. മുതലെടുക്കുന്നത് എനിക്ക് ഇഷ്ടമില്ല. കാര്യസാധ്യത്തിനായി നമ്മളുടെ അടുക്കൽ വരുന്നവരെയും കാര്യം കാണാൻ വളഞ്ഞ വഴി നോക്കുന്നവരെയും എനിക്ക് ഇഷ്ടമല്ല. അവരെ തിരിച്ചറിയാൻ സാധിക്കും. സിനിമയിൽ പ്രൊഡ്യൂസറാകുമ്പോൾ കാര്യങ്ങൾ നേരെ പറയാൻ ബുദ്ധിമുട്ടാണ്.

സിനിമയെന്നല്ല ഒരു മേഖലയിലും സത്യം പറയുന്നവർക്ക് സ്ഥാനം ലഭിക്കില്ല. സിനിമയിൽ വന്നപ്പോൾ പേരും പ്രശസ്തിയും ലഭിച്ചു. അഭിനയത്തെ കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ടാകും. പക്ഷെ, എന്നെ ആളുകൾ തിരിച്ചറിഞ്ഞു. സിനിമാ മേഖല ബന്ധങ്ങൾക്ക് മൂല്യമില്ലാത്ത മേഖലയായാണ് തോന്നിയിട്ടുള്ളത്. സിനിമയിൽ നിന്നുള്ള ബന്ധങ്ങളും എനിക്ക് കുറവാണ്.’- ഷീലു എബ്രഹാം പറഞ്ഞു.