12 വര്‍ഷം മുമ്പ് അപകടത്തില്‍ ശരീരം തളര്‍ന്നു, ഒടുവില്‍ ഷിബുവിന് താങ്ങും തണലുമായി സോണിയ

തൃശൂര്‍: ജീവിതത്തിന്റെ പാതിവഴിയില്‍ വീണുപോയ വ്യക്തിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ തണ്ടാശേരി വീട്ടില്‍ ഷിബു ജോര്‍ജ്. 44കാരനയാ ഷിബുവിന് ഇനി താങ്ങും തണലുമായി ആലുവ സ്വദേശിനി പുത്തന്‍പുര സോണിയ തങ്കച്ചന്‍(37) ഉണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. 12 വര്‍ഷം മുമ്പുണ്ടായ അപകടത്തിലാണ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായി ഷിബുവിന് ശരീരം തളര്‍ന്നത്. തുടര്‍ന്ന് ഇന്നോളം വീല്‍ ചെയറിലാണ് അദ്ദേഹം കഴിയുന്നത്.

2009 ജനുവരി 30നാണ് അപകടമുണ്ടായത്. അടൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാംപില്‍ പങ്കെടുക്കവെ താമസിച്ചിരുന്ന ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്നും കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കിടപ്പിലായതോടെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. കെഎസ് യു പ്രവര്‍ത്തകനായിരിക്കെ ക്രൈസ്റ്റ് കോളജ് ജനറല്‍ സെക്രട്ടറിയും സെന്റ് തോമസ് കോളജില്‍ ചെയര്‍മാനുമായിരുന്നു ഷിബു.

ആറ് മാസം മുമ്പ് ഷിബുവിന്റെ ഏകാന്ത ജീവിതത്തെ പറ്റി സഹപാഠിയായിരുന്ന അഭിഭാഷകന്‍ സോഷ്യല്‍ മീഡിയകളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ബ്യൂട്ടീഷ്യനായ സോണിയ ഇതു കണ്ട് ഷിബുവിനെ വിളിച്ചു വിവാഹ സമ്മതം അറിയിക്കുകയായിരുന്നു. തന്റെ അവസ്ഥ കണ്ടതിന് ശേഷം മതി തീരുമാനം എന്ന് ഷിബു പറഞ്ഞു. ഇതോടെ ഷിബുവിന്റെ വീട്ടില്‍ എത്തി സോണിയ തന്റെ തീരുമാനം ഉറപ്പിച്ചു. വീല്‍ചെയറിലെ ജീവിതം മുന്നോട്ടു നയിക്കാന്‍ സോണിയയെത്തിയതോടെ ഷിബുവിന്റെ മോഹങ്ങള്‍ക്ക് വീണ്ടും ചിറകുകള്‍, കോടതിയില്‍ പോകണം, രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകണം എന്നൊക്കെയാണ് ആഗ്രഹം.