ലാലേട്ടനെ കൺനിറയെ കണ്ടു, എന്നെ ചേർത്തു പിടിച്ചു- ഷിജിലി

ജന്മനാ അസ്ഥികള്‍ പൊടിയുന്ന അസുഖവുമായി ജീവിക്കുന്ന ഷിജിലിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മോഹന്‍ലാലിനെ നേരില്‍ കാണണമെന്നുള്ളത്. അത് സാധിച്ചു കൊടുത്തിരിക്കുകയാണ് ഇപ്പോൾ ഇഷ്ടതാരം. ജീവിതാവസ്ഥയോട് പൊരുതി ജീവിക്കുന്ന വ്യക്തിത്വമാണ് ഷിജിലിയുടേത്. കോഴിക്കോട് മാങ്കാവ് ജങ്ഷനില്‍ ലോട്ടറി കച്ചവടം നടത്തിയാണ് ഷിജിലി ജീവിക്കുന്നത്. ഒടുവില്‍ ഷിജിലിക്ക് സ്‌നേഹവും സാന്ത്വനവുമായി ഇന്നലെ മോഹന്‍ലാല്‍ നേരിട്ടെത്തി. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് മോഹന്‍ലാലിനൊപ്പം ചെലവഴിച്ചതെന്ന് ഷിജിലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷിജിലിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളില്‍ വര്‍ണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ എന്റെ ലാലേട്ടനൊപ്പം ഞാന്‍ ചിലവഴിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. കണ്ണുനിറയെ കണ്ടു ഞാന്‍ എന്റെ ലാലേട്ടനെ; ചേര്‍ത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകള്‍. കുറേ വിശേഷങ്ങള്‍ ചോദിച്ചു, മനസ് നിറയെ സ്‌നേഹം തന്നു.

ഇനിയുള്ള കാലമത്രയും ഓര്‍ക്കാന്‍ എനിക്ക് ഈ നിമിഷങ്ങള്‍ മതി; എന്റെ ഏട്ടനെ ചേര്‍ന്ന് നിന്ന ഈ നിമിഷങ്ങള്‍ മാത്രം. നന്ദി പറയാനുള്ളത് സര്‍വേശ്വരനോടാണ്. പിന്നെ കോഴിക്കോട്ടെ ലാലേട്ടന്‍ ഫാന്‍സിലെ എന്റെ പ്രിയപ്പെട്ട ഏട്ടന്‍മാരോടും. എന്റെ പ്രിയ സുഹൃത്ത് പ്രജിത്ത്, ടിന്റു ഏട്ടന്‍, സുഗീതേട്ടന്‍, സുഹാസേട്ടന്‍, രാജന്‍ ചേട്ടന്‍ എല്ലാവര്‍ക്കും നൂറ് നൂറ് നന്ദി.