സിദ്ധാർഥനെ മർദിച്ചു, പട്ടിണിക്കിട്ടില്ല, മനോവിഷമത്തിലാണ് തല്ലിയതെന്ന് ന്യായീകരിച്ച് എസ്എഫ്ഐ പ്രവർത്തകർ

വയനാട് : പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിനെതിരെ എസ്എഫ്ഐ നടത്തിയ അതിക്രമത്തിൽ ന്യായീകരണവുമായി എസ്എഫ്ഐ പ്രവർത്തകർ. സിദ്ധാര്‍ഥനെ ഹോസ്റ്റലില്‍വെച്ച് മര്‍ദിച്ചിട്ടുണ്ടെന്നും എന്നാല്‍ മൂന്നുദിവസം മര്‍ദിച്ചതായുള്ള കണ്ടെത്തല്‍ തെറ്റാണെന്നുമാണ് ഇവരുടെ വാദം. സിദ്ധാര്‍ഥന് ഭക്ഷണംപോലും നല്‍കിയില്ലെന്ന ആരോപണം തെറ്റാണ്.

ഭക്ഷണം കൊടുത്തിട്ട് സിദ്ധാർത്ഥ് കഴിച്ചില്ല അതാണ് യാഥാർത്ഥ്യമെന്നും എസ്എഫ്ഐ പ്രവർത്തകരായ നാഷിദ്, ഷാഹിദ് എന്നിവർ വാദിച്ചു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും മാദ്ധ്യമങ്ങൾ പുറത്തിറക്കിയെന്നതാണ് ഇവരുടെ വാദം.

‘ഹോസ്റ്റലിൽ റാഗിം​ഗല്ല ഉണ്ടായത്. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നുണ്ടായ പ്രശ്നമായിരുന്നു. വിഷയം രാഷ്‌ട്രീയമായി കാണരുത്. രാഷ്‌ട്രീയ കൊലപാതകമെന്നും സ്ഥിരം അക്രമമെന്നും പറയരുത്. ഇത് മാദ്ധ്യമ സൃഷ്ടി മാത്രമാണ്. ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ചെയ്തതിന്റെ പേരിൽ അടിച്ചുപോയതാണ്. മനസിലെ വിഷമം കൊണ്ടാണ് അടിച്ചതെന്നും പ്രവർത്തകർ പ്രതികരിച്ചു.