സിൽവർ ലൈൻ ഡി പി ആറിന് അന്തിമ അനുമതി നല്‌കിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

സിൽവർ ലൈൻ ഡി പി ആറിന് അന്തിമ അനുമതിയില്ല. ഡിപിആർ പരിശോധന പൂർത്തിയായില്ലെന്നും വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നു൦ അഡീഷണൽ സോളിസ്റ്റിർ ജനറൽ ഹൈക്കോടതിയെ അറിയിച്ചു. കെ റെയിലിനോട് സാങ്കേതിക രേഖകൾ ചോദിച്ചിട്ടുണ്ടെന്നും എഎസ്ജി കോടതിയെ അറിയിച്ചു. വിശദാംശങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി ഏഴാം തീയതിയിലേക്ക് മാറ്റി

സർവേ നടത്തും മുമ്പേ എങ്ങനെ ഡിപിആർ തയാറാക്കിയെന്ന് കോടതി ചോദിച്ചു. ഏരിയൽ സർവേ പ്രകാരമാണ് ഡിപിആർ തയാറാക്കിയതെന്ന് സർക്കാർ ഇതിന് മറുപടി നൽകി. ഡിപിആർ തയാറാക്കും മുമ്പ് എന്തൊക്കെ നടപടികൾ എടുത്തെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സാധ്യത പഠനത്തിന് ശേഷം കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഏരിയൽ സർവേയ്ക്ക് ശേഷം ഇപ്പോൾ ഫിസിക്കൽ സർവേ നടക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്.

എന്നാൽ പ്രാഥമിക സർവേക്ക് പോലും കേരള സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം. കേന്ദ്ര സ‍ർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ് ഇതെന്നും പരാതിക്കാർ വാദിക്കുന്നു. എന്നാൽ കേന്ദ്രസർക്കാർ നൽകിയ തത്വത്തിൽ ഉള്ള അനുമതിയുടെ അടിസ്ഥാനത്തിൽ ആണ് സർവേ നടക്കുന്നതെന്ന് സർക്കാർ മറുപടി നൽകി.