സിൽവർ ലൈൻ ഡി പി ആറിന് അന്തിമ അനുമതിയില്ല; പരിശോധന പൂർത്തിയായില്ലെന്ന് കേന്ദ്രം

സിൽവർ ലൈൻ ഡി പി ആറിന് അന്തിമ അനുമതിയില്ല. പരിശോധന പൂർത്തിയായില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.സർവേ നടത്തും മുമ്പേ എങ്ങനെ ഡിപിആർ തയാറാക്കിയെന്ന് കോടതി ചോദിച്ചു. ഏരിയൽ സർവേ പ്രകാരമാണ് ഡിപിആർ തയാറാക്കിയതെന്ന് സർക്കാർ ഇതിന് മറുപടി നൽകി. ഡിപിആർ പരിശോധിക്കുകയാണെന്നും വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നുമാണ് അഡീഷണൽ സോളിസ്റ്റിർ ജനറൽ ഇന്ന് കോടതിയെ അറിയിച്ചത്.

കെ റെയിലിനോട് സാങ്കേതിക രേഖകൾ ചോദിച്ചിട്ടുണ്ടെന്നും എഎസ്ജി കോടതിയെ അറിയിച്ചു. വിശദാംശങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി ഏഴാം തീയതിയിലേക്ക് മാറ്റി. ഡിപിആർ തയാറാക്കും മുമ്പ് എന്തൊക്കെ നടപടികൾ എടുത്തെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സാധ്യത പഠനത്തിന് ശേഷം കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

ഏരിയൽ സർവേ പ്രകാരണമാണ് ‍ഡിപിആർ തയാറാക്കിയതെന്നാണ് സർക്കാർ വിശദീകരണം നൽകിയത്. സർവേ ഇപ്പോഴും നടക്കുന്നു എന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു, റിമോട്ട് സെൻസിങ് ഏജൻസി വഴിയാണ് സർവേ നടത്തുന്നത്. ഏരിയൽ സർവേയ്ക്ക് ശേഷം ഇപ്പോൾ ഫിസിക്കൽ സർവേ നടക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ പ്രാഥമിക സർവേക്ക് പോലും കേരള സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം. കേന്ദ്ര സ‍ർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ് ഇതെന്നും പരാതിക്കാർ വാദിക്കുന്നു. എന്നാൽ കേന്ദ്രസർക്കാർ നൽകിയ തത്വത്തിൽ ഉള്ള അനുമതിയുടെ അടിസ്ഥാനത്തിൽ ആണ് സർവേ നടക്കുന്നതെന്ന് സർക്കാർ മറുപടി നൽകി.