ഒരു സ്ത്രീയുടെ മുന്നിൽ വിവസ്ത്രയായി നിൽക്കേണ്ടി വന്നതിൽ ഒരു പെണ്ണായി ജനിച്ചു പോയതിൽ എനിക്ക് അപമാനം തോന്നി

ആർത്തവസമയത്ത് പെൺകുട്ടികൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടിനെ കുറിച്ചും ഒരിക്കൽ ആർത്തവം ഉണ്ടായ സമയത്ത് താൻ ഒരു പെണ്ണായി പോയല്ലോന്ന് കരുതി വേദനിച്ചതിനെക്കുറിച്ചും തുറന്നു പറച്ചിലുമായി സിൻസി അനിൽ. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് തുറന്നുപറച്ചിൽ

സന്ദർഭം ഒന്ന്…അമ്മയ്ക്ക് എന്നാ പറ്റിയത്….???സുഖമില്ല മോനെ…വയറു വേദനയാ…അമ്മയ്ക്ക് പീരിയഡ്‌സ് ആണോ???ഹ്മ്മ്… അതെ…അതാണോ അമ്മയ്ക്ക് ദേഷ്യം…???ഹ്മ്മ്.. അതെ….സന്ദർഭം രണ്ട്…നീയിന്നു അവളുടെ ബുക്ക്‌ തിരികെ കൊടുത്തോ…?ഇല്ലമ്മാ… അവള് വന്നില്ല..ന്തേ…???അവൾക്കു പീരിയഡ്‌സ് ആണ്…അവള് പറഞ്ഞോ അങ്ങനെ??ഇല്ല… വയറു വേദനയാണെന്ന് പറഞ്ഞപ്പോ എനിക്ക് മനസിലായി…രണ്ടു വ്യത്യസ്ത സന്നർഭങ്ങളിൽ ഞാനും മോനും തമ്മിലുള്ള സംഭാഷണമാണ് മുകളിൽ ചേർത്തത്…എത്ര പ്രാക്ടിക്കൽ ആയിട്ടാണ് കുഞ്ഞുങ്ങൾ ആർത്തവത്തെ കുറിച്ച് മനസിലാക്കുന്നതും സംസാരിക്കുന്നതും…ഇതൊരു നാച്ചുറൽ പ്രോസസ്സ് ആണ്… അല്ലെങ്കിൽ ബയോളജിക്കൽ പ്രോസസ്സ് ആണെന്ന് എത്ര പെട്ടെന്നാണ് കുട്ടികൾ ഉൾകൊള്ളുന്നത്…

അവൻ എവിടെ നിന്ന് പഠിച്ചുവെന്ന ചോദ്യത്തിന് അഭിമാനത്തോടെ തന്നെ പറയുന്നു…ഞാൻ എന്ന അമ്മ തന്നെ അവനെ പഠിപ്പിച്ചതാണ്…ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം…കെമിസ്ട്രി എടുക്കുന്ന ബാലകൃഷ്ണൻ സാറിന്റെ ക്ലാസ്സിൽ സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയാണ്…എത്ര പഠിക്കാത്തവനും സാറിന്റെ ക്ലാസ്സിൽ തലേന്ന് ക്ലാസ്സിൽ പഠിപ്പിച്ചത് കാണാതെ പഠിച്ചേ ക്ലാസ്സിൽ ഇരിക്കൂ..ഉത്തരം പറഞ്ഞില്ലേൽ കൈ പൊള്ളുന്ന തരത്തിൽ ഉള്ള അടിയാണ്…

ആരോടാണ് എപ്പോഴാണ് ചോദ്യം വരിക എന്ന് അറിയില്ല…അങ്ങനെ ശ്വാസം അടക്കി പിടിച്ചിരുന്ന ഒരു നിമിഷത്തിൽ എന്റെ അടിവസ്ത്രത്തിലൂടെ ആർത്തവ രക്തം ഒഴുകി ഇറങ്ങുന്നത് ഞാനറിഞ്ഞു…ഇന്നത്തെ പോലെ വേദനകളുടെ അകമ്പടിയോ മൂഡ് സ്വിങ്സോ ഒന്നും അക്കാലത്തു ആർത്തവത്തിൽ ശ്രദ്ധയിൽ പെട്ടിരുന്നില്ല…എന്റെ കൈയിൽ പാഡ് ഇല്ല…ഡേറ്റ് മറന്നതോ… അതോ ഡേറ്റ് നു മുൻപ് സംഭവിച്ചതോ… എങ്ങനെയോ അത് സംഭവിച്ചിരുന്നു…

ക്ലാസ്സിലെ മുഴുവൻ പെൺകുട്ടികളോടും തിരക്കി… ആരുടെ കൈയിലും ഒരു പാഡ് എടുക്കാൻ ഉണ്ടായില്ല..മറ്റേതു ക്ലാസ്സ്‌ ആണെങ്കിലും ടീച്ചർ നോട്‌ പറയാം…ടോയ്ലറ്റ് ൽ പോകണം എന്നുള്ളത്…ഇത് ചോദ്യം കിട്ടാതെ ഇരിക്കാൻ ഉള്ള കള്ളത്തരം ആയിട്ട് സർ നു തോന്നുമെന്നും എന്നെ അവിടെ നിർത്തി പൊരിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു…ഭയത്തോടെ എഴുന്നേറ്റു ഇരുന്നിടത്തേക്ക് നോക്കി… ഇല്ല… ചോര തുള്ളികൾ ബഞ്ചിൽ പറ്റിയിട്ടില്ല..

വേഗം നടന്നു സാറിന്റെ അടുത്ത് ചെന്ന് നിന്നിട്ട് മുപ്പത്തഞോളാം ആൺകുട്ടികൾ കേൾക്കാതെ പതുകെ പറഞ്ഞു എനിക്ക് ടോയ്‌ലെറ്റ്‌ ൽ പോകണം…എന്റെ കണ്ണുകളിലെ ഭയവും ദയനീയതയും കണ്ടിട്ടാകണം ആരെങ്കിലും ഒരാൾ കൂടെ ചെല്ലു എന്ന് സർ പറഞ്ഞു….കൂടെ ഒരു കൂട്ടുകാരിയും വന്നു… പാഡ് കിട്ടുന്ന കടകൾ ഒന്നും അക്കാലത്തു അവിടെ ഉണ്ടായിരുന്നില്ല…കൂടെ ഉണ്ടായിരുന്ന കുട്ടി ഒരു വീട് കാണിച്ചു തന്നിട്ട് പറഞ്ഞു മുൻപൊരിക്കൽ ഇങ്ങനെ വന്നപ്പോൾ ആ വീട്ടിലാണ് പോയത്…ആ വീട് ലക്ഷ്യമാക്കി നടന്നു… ഞാൻ കരുതുന്നത് അവിടെ പാഡ് കിട്ടും എന്നതാണ്…

ഒരു മുണ്ട് വലിച്ചു കീറി ഒരു കഷ്ണം തുണി അവിടുത്തെ സ്ത്രീ എനിക്ക് നീട്ടി തന്നു…ഇതെന്തു ചെയ്യണമെന്ന് ഞാൻ അവരോട് ചോദിച്ചു…അരയിൽ കെട്ടാൻ ഒരു ചരട് പോലെ തുണി തിരുമ്മി എന്റെ അരയിൽ കെട്ടി തുണി കോണകം പോലെ അവർ ഉടുപ്പിച്ചു തന്നു…അന്ന് ഒരു പരിചയം ഇല്ലാത്ത ഒരു സ്ത്രീയുടെ മുന്നിൽ വിവസ്ത്രയായി നിൽക്കേണ്ടി വന്നതിൽ ഒരു പെണ്ണായി ജനിച്ചു പോയതിൽ എനിക്ക് അപമാനം തോന്നി…അന്ന് ഒരു 5 രൂപ കൈയിൽ വച്ചു കൊടുത്തു സൈക്കിൾ എടുത്തു പോയി എനിക്ക് ഒരു പാഡ് വാങ്ങി കൊണ്ട് വരുവോ എന്ന് ഒരു ആൺകുട്ടിയുടെ മുഖത്ത് നോക്കി ചോദിക്കാനുള്ള ധൈര്യം ഒന്നും ആർക്കും ആക്കാലത്തില്ല…

ഉണ്ടായിരുന്നെങ്കിൽ മുന്നേ പറഞ്ഞ അപമാനം ഒന്നും അനുഭവിക്കേണ്ടി വരില്ല…ആർത്തവത്തെ “അശുദ്ധ” മെന്ന് ഭ്രഷ്ട് കല്പിച്ചിരിക്കുന്ന ചെറിയ സമൂഹം ഇന്നുമുണ്ട്…പുച്ഛവും ലജ്ജയുമാണ് അത്തരം ആളുകളോട്…എന്റെ മക്കൾക്കു ആർത്തവം ഒരു ബയോളജിക്കൽ പ്രോസസ്സ് ആണെന്ന് ഞാൻ ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞു കൊടുക്കുന്നത്,മുൻപ് പറഞ്ഞ മുറിവുകളുടെ അപമാനഭാരത്തിന്റെ ആകെതുകയാണ്…പറഞ്ഞു വന്നത് ഇതാണ്…

പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും വളരെ ചെറുപ്പത്തിൽ തന്നെ…ആർത്തവം എന്താണെന്നും ഒരു സ്ത്രീയുടെ ജീവിതത്തിൽ അതിന്റെ പ്രാധാന്യം എന്തെന്നും അതിലൂടെ കടന്നു പോകുന്ന ഒരു സ്ത്രീയുടെ മാനസിക ശാരീരിക വ്യതിയാനങ്ങൾ എന്തെല്ലാമാണെന്നും പറഞ്ഞു കൊടുക്കണം…മൂടി വയ്ക്കാൻ പാകത്തിന് അശ്ലീലം ഒന്നും അതിൽ ഇല്ല…അവരത് അറിഞ്ഞും കണ്ടും വളരട്ടെ ന്നേയ്…ഒരു സാധാരണ വാക്കു ആയിട്ട് മെൻസസെന്നും പീരിയഡ്‌സ് എന്നുമൊക്കെ അവർ കുഞ്ഞ് വായിൽ പറയുന്നത് കേൾക്കുമ്പോൾ അവരുടെ മാതാപിതാക്കന്മാർ എന്ന നിലയിൽ അഭിമാനിക്കാൻ പറ്റട്ടെ നമുക്ക്…