മോഹിച്ചു സ്വന്തമാക്കിയ കളിപ്പാട്ടവും നെഞ്ചോടു ചേര്‍ത്ത് ശിവജിത്ത് മടങ്ങി

നാട്ടു വൈദ്യം എപ്പോഴും നല്ലതല്ല. പാമ്പ് കടിയേറ്റ കുട്ടിയുമായി നാട്ടുവൈദ്യനെ കണ്ട ഒരു കുടുംബത്തിനു പോയത് എല്ലാമായ കുരുന്നു ജീവനെ. നാട്ടുവൈദ്യൻ ഉപദേശിച്ചത് 2 കുരുമുളക് മണി വായിലിട്ട് കടിച്ചാൽ എല്ലാം ഭേതമാകും എന്നായിരുന്നു. അറിവില്ലാത്ത നാടൻ വൈദ്യന്മാരുടേയും മുറി വൈദ്യന്മാരുടേയും ചികിൽസക്കായി ആരും ഇനിയേലും തല വയ്ച്ച് കൊടുക്കരുതേ.

ഒറ്റമുറി കുടിലില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരന്റെ മരണം നാടിനെ മുഴുവന്‍ സങ്കടക്കടലിലാഴ്ത്തി. മണിക്കുട്ടന്റെയും പ്രസന്നയുടെയും അഞ്ച് വയസ്സുകാരന്‍ മകന്‍ ശിവജിത്താണ് (പൊന്നു) മരിച്ചത്. പൂവറ്റൂര്‍ വെസ്റ്റ് ഗവ.എല്‍.പി സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു. മണ്‍കട്ടയും തടിക്കഷ്ണങ്ങളും കൊണ്ടു നിര്‍മ്മിച്ച് ഷീറ്റു മേഞ്ഞ കൊച്ചു കൂരയില്‍ മാതാപിതാക്കള്‍ക്കും ചേച്ചി ശിവഗംഗയ്ക്കും ഒപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ശിവജിത്ത്.
പുലര്‍ച്ചെ എപ്പോഴോ ഇഴജന്തുവിന്റെ കടിയേറ്റ കുട്ടി അഞ്ചരയോടെയാണ് കാല് വേദനിക്കുന്നുവെന്ന് പറഞ്ഞ് മാതാപിതാക്കളെ വിളിച്ചുണര്‍ത്തിയത്. വലതുകാല്‍ മുട്ടിന്റെ ഭാഗത്ത് കടിയേറ്റതുപോലെ രണ്ട് പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ സമീപത്ത് വിഷചികിത്സ നടത്തുന്ന സ്ത്രീയുടെ വീട്ടിലെത്തിച്ചു. രണ്ട് കുരുമുളക് മണികള്‍ വായിലിടാന്‍ നല്‍കിയതിന് പിന്നാലെ കുഞ്ഞ് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉടന്‍ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപ്പോഴേക്കും പാമ്പുകടിയേറ്റ് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. രാവിലെ എട്ടോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് പത്ത് മിനിട്ടിനകം മരണം സ്ഥിരീകരിച്ചു.

മോഹിച്ചു സ്വന്തമാക്കിയ കളിപ്പാട്ടവും നെഞ്ചോടു ചേര്‍ത്താണ് ശിവജിത്ത് മടങ്ങിയത്. ശിവജിത്ത് ആവശ്യപ്പെട്ടത് അനുസരിച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് മണിക്കുട്ടന്‍ ഒരു മണ്ണുമാന്തി കളിപ്പാട്ടം വാങ്ങി നല്‍കിയത്. പക്ഷേ കളിച്ചു കൊതി തീരും മുന്‍പേ ശിവജിത്തിനെ മരണം തട്ടിയെടുത്തു. ഇന്നലെ സംസ്‌കാരത്തിനു മുന്‍പ് പുതുമ മാറാത്ത ഈ കളിപ്പാട്ടം അച്ഛന്‍ ശിവജിത്തിന്റെ നെഞ്ചോട് ചേര്‍ത്തുവച്ചപ്പോള്‍ കണ്ടു നിന്നവര്‍ വിങ്ങിപ്പൊട്ടി.

ഉള്ള വീടും ജപ്തി ഭീഷണിയിലാണെന്നു മരിച്ച ശിവജിത്തിന്റെ മുത്തച്ഛന്‍ സോമന്‍ പറഞ്ഞു. ഇവര്‍ക്ക് ആകെയുള്ളത് 8 സെന്റ് വസ്തുവാണ്. ഇതു സോമന്റെ ഭാര്യ സരസമ്മയുടെ പേരിലാണ്. ഈ പുരയിടത്തിലാണ് കുടുംബവീടും തൊട്ടടുത്തായി ശിവജിത്തിന്റെ കുടുംബത്തിന്റെ ഒറ്റമുറിക്കൂരയും നിലകൊള്ളുന്നത്. സോമനും ഭാര്യയും ഇളയമകനും കുടുംബവുമാണു കുടുംബവീട്ടില്‍ താമസിക്കുന്നത്. 7 വര്‍ഷം മുന്‍പ് സഹകരണ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

ഇതിന്റെ തിരിച്ചടവു മുടങ്ങിയതിനാല്‍ ഇപ്പോള്‍ വീടും വസ്തുവും ജപ്തിഭീഷണിയിലാണ്. ബാങ്കിന് ഈടു വച്ചിരിക്കുന്നതിനാല്‍ 2 മക്കളുടെ പേരിലും വസ്തു എഴുതി നല്‍കിയിട്ടുമില്ല. വീടും വസ്തുവും ഇല്ലാത്തവരുടെ പട്ടികയില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു.

കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വൈകിട്ട് മൂന്നരയോടെ ശിവജിത്ത് പഠിച്ചിരുന്ന പൂവറ്റൂര്‍ വെസ്റ്റ് ഗവ.എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു.തിങ്കളാഴ്ച വൈകിട്ട് കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും വീട്ടിലേക്ക് മടങ്ങിയ ശിവജിത്തിന്റെ ചേതനയറ്റ ശരീരം കണ്‍മുന്നില്‍ കണ്ട് അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും കണ്ണീരടക്കാനായില്ല. സ്‌കൂളില്‍ നിന്ന് മാവടിയിലെ കുടിലിന്റെ മുറ്റത്തേക്കാണ് മൃതദേഹം കൊണ്ടുവന്നത്. അന്ത്യോപചാരം അര്‍പ്പിക്കാന്‍ നാടൊന്നാകെ അവിടെ വന്നുചേര്‍ന്നു. അച്ഛന്റെയും അമ്മയുടെയും ചേച്ചി ശിവഗംഗയുടെയും നിലയ്ക്കാത്ത നിലവിളികള്‍ക്കിടെ നാലേമുക്കാലോടെ ആ മണ്‍കുടിലിന്റെ ഓരത്ത് സംസ്‌കാരം നടത്തി.