ഇവന്റെ സ്വഭാവം ശരിയല്ല, ഇവനെ കൂട്ടത്തില്‍ കൊണ്ട് നടക്കരുത്, സുഹൃത്തിന്റെ അമ്മ പറഞ്ഞതിനെ കുറിച്ച് സ്ഫടികം ജോര്‍ജ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സ്ഫടികം ജോര്‍ജ്. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം തിളങ്ങിയത്. അഭിനയം തന്റെ പാഷനെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് അത്ര സജീവമാകാന്‍ സ്ഫടികം ജോര്‍ജിന് കഴിഞ്ഞിരുന്നില്ല. നാല് വര്‍ഷം മുമ്പ് കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. പിന്നീട് വീണ്ടും സിനിമയില്‍ എത്തി.

അഭിനയിച്ച സിനിമയുടെ പേരില്‍ അറിയപ്പെടുക എന്നുള്ളത് വലിയ ഭാഗ്യം എന്നാണ് ജോര്‍ജ് പറയുന്നത്. സ്ഫടികം, ചെങ്കോല്‍, പത്രം, ലേലം, വാഴുന്നോര്‍ അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളില്‍ ജോര്‍ജ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ കുറവാണെന്നാണ് ജോര്‍ജ് പറയുന്നത്. ഒരുപാട് നല്ല സംവിധായകരോടൊപ്പവും അഭിനേതാക്കളോടൊപ്പവും വര്‍ക്ക് ചെയ്യാന്‍ സാധിച്ചുവെന്നും ഇപ്പോള്‍ ന്യൂജെനറേഷനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നുണ്ടെന്നും ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കിട്ടുന്ന കഥാപാത്രങ്ങള്‍ ഏതായാലും അത് വളരെ നന്നായി ചെയ്യുക അതാണ് തന്റെ ആഗ്രഹം. ആളുകളെ വിറപ്പിക്കുന്ന വില്ലന്‍ മുതല്‍ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കഥാപാത്രങ്ങളും ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുണ്ട്. ഇപ്പോഴും സ്ഫടികം, പത്രം ഒക്കെ ടിവിയില്‍ വന്നാല്‍ കാണാന്‍ ആളുണ്ട്. അത് അത്തരം ചിത്രങ്ങളുടെ ജനപ്രീതിയാണ് കാണിക്കുന്നത്. വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ പലരും ഇപ്പോഴും തന്റെ യഥാര്‍ഥ സ്വഭാവവും അത് തന്നെയാണ് എന്നാണ് കരുതുന്നത്. -ജോര്‍ജ് പറയുന്നു.

‘ഞാനൊരിക്കല്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ ശേഷം കൂട്ടുകാരനൊപ്പെം അവന്റെ വീട്ടില്‍ പോയി. അവിടെ കുറച്ച് വയസായ ഒരു സ്ത്രീയുണ്ട്. അവര്‍ എന്നെ കണ്ടപാടെ അവരുടെ മകനോട് ദേഷ്യപ്പെടാന്‍ തുടങ്ങി. ഇവന്‍ ആ വില്ലനല്ലേ? ഇവന്റെ സ്വഭാവം ശരിയല്ല. ഇവനെ കൂട്ടത്തില്‍ കൊണ്ട് നടക്കരുത്. ഇവന്റെ സ്വഭാവം മോശമാണ് എന്നിങ്ങനെയണ് ആ അമ്മച്ചി പറഞ്ഞത്. അതില്‍ വിഷമം ഒന്നും തോന്നിയില്ല. നമ്മള്‍ ചെയ്ത് വെച്ച കഥാപാത്രങ്ങള്‍ അത്രത്തോളം ആളുകളുടെ മനസില്‍ തങ്ങി എന്നതോര്‍ത്ത് സന്തോഷം തോന്നി’ സ്ഫടികം ജോര്‍ജ് പറയുന്നു.