വാവ സുരേഷ് രക്ഷപ്പെട്ടത് പ്രാർഥനകൊണ്ടല്ല,ജയിച്ചത് ശാസ്ത്രവും മരുന്നും

വാവ സുരേഷ് തലനാരിഴയ്ക്ക് രക്ഷപെട്ടപ്പോൾ അത് ആരുടേയും കാത്തിരിപ്പും പ്രാർഥനയും ഒന്നും കൊണ്ടല്ല എന്ന് വെട്ടി തുറന്ന് പറഞ്ഞ് കെ.പി സുകുമാരന്റെ കുറിപ്പ്. മരുന്നും ശാസ്ത്ര നേട്ടവും കൊണ്ട് മാത്രമാണ്‌ വാവ സുരേഷ് രക്ഷപെട്ടത്.ഏത് പ്രാർഥനാ ലീഡറേയാണ്‌ പ്രാർഥനകൊണ്ട് ഇന്നുവരെ മരുന്നില്ലാതെ രക്ഷിക്കാൻ ആയത്.വാവ സുരേഷ് ജീവനിലേക്ക് തിരികെ വന്നത് മോഡേൺ മെഡിക്കൽ സയൻസിന്റെയും ഡോക്ടർമാരുടെയും ശ്രമഫലം ഒന്നുകൊണ്ട് മാത്രമാണ്. അല്ലാതെ ആരെങ്കിലും പ്രാർത്ഥിച്ചത് കൊണ്ടല്ല.കോവിഡും പ്രളയവും ഒക്കെ വന്നപ്പോൾ പ്രാർഥന സങ്കേതം നടത്തുന്ന മാന്യന്മാർ വരെ മരുന്നിനും വെറ്റിലേറ്ററിനും, ഒരു കഷ്ണം റൊട്ടിക്കും എയർ ലിഫ്റ്റിനും ആയി നിന്ന് കെഞ്ചി കരയുന്ന കാഴ്ച്ച മലയാളികൾ കണ്ടതാണ്‌

അദ്ദേഹത്തിന്റെ കുറിപ്പിലേക്ക്

വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചു വന്നത് മോഡേൺ മെഡിക്കൽ സയൻസിന്റെയും ഡോക്ടർമാരുടെയും ശ്രമഫലം ഒന്നുകൊണ്ട് മാത്രമാണ്. അല്ലാതെ ആരെങ്കിലും പ്രാർത്ഥിച്ചത് കൊണ്ടല്ല. പ്രാർത്ഥന കൊണ്ട് ഒരു എഫക്ടും ഉണ്ടാവുകയില്ല. മനുഷ്യരുടെ ഭയത്തിന്റെ ബഹിർസ്പുരണം മാത്രമാണ് പ്രാർത്ഥന. പ്രാർത്ഥിച്ചാൽ ഉദ്ദേശിച്ച കാര്യം സാധിച്ചു കൊടുക്കുന്ന ഒരു ശക്തിയും പ്രപഞ്ചത്തിൽ ഇല്ല. പാമ്പ് കടിയേറ്റാൽ ആന്റിവെനം മാത്രമാണ് ചികിത്സ. പണ്ടൊക്കെ ആന്റിവെനം കണ്ടുപിടിക്കാത്ത കാലത്ത് പാമ്പ് കടിയാൽ വിഷമേറ്റാൽ മരണം സുനിശ്ചിതമായിരുന്നു. വിഷം ഏൽക്കാത്തവരാണ് രക്ഷപ്പെട്ടത്. അത് പക്ഷെ വിഷചികിത്സകന്റെ കഴിവായി വ്യാഖ്യാനിക്കപ്പെട്ടു. കടിച്ച പാമ്പിനെക്കൊണ്ട് വിഷം കൊത്തിയിറക്കിപ്പിക്കുന്ന വിഷഹാരികൾ വരെ നാട്ടിൽ വിലസിയിരുന്നു. അങ്ങനെ വിശ്വാസങ്ങളുടെ പേരിൽ എത്രയെത്ര തട്ടിപ്പുകൾ. ഇന്നും ഇത്തരത്തിലുള്ള പല വിധ തട്ടിപ്പുകൾ അരങ്ങ് തകർക്കുന്നുണ്ട്.

ഭക്തി എന്ന് പറയുന്നത് തന്നെ പേടി കൊണ്ടാണ്. ആളുകൾ അമ്പലങ്ങളിലും പള്ളികളിലും പോകുന്നതും എനിക്കെന്തെങ്കിലും വന്നു പോകുമോ എന്ന പേടി കൊണ്ടാണ്. ഭണ്ഡാരങ്ങളിൽ കാണിക്കയിടുന്നത് കൈക്കൂലി കൊണ്ടുത്ത് പ്രസാദിപ്പിച്ചാൽ എന്റെ കാര്യം സാധിച്ചു തരുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസത്തിലാണ്. അതൊരു പൊട്ട വിശ്വാസമാണ്. കൈക്കൂലി വാങ്ങലും കൊടുക്കലും കാര്യം സാധിക്കലും ഒക്കെ മനുഷ്യന്റെ വ്യവഹാരങ്ങളാണ്. അങ്ങനെ കൈക്കൂലി വാങ്ങി പ്രാർത്ഥനകൾ നിവൃത്തിച്ചു കൊടുക്കുന്ന ഒരു ശക്തിയും പ്രപഞ്ചത്തിൽ ഇല്ല.
വലിയ വലിയ അമ്പലങ്ങളിൽ പോകുന്ന ഭക്തരെ വിഗ്രഹം ഒന്ന് നിന്ന് നോക്കാൻ പോലും അവിടങ്ങളിലെ സെക്യൂരിറ്റിക്കാർ സമ്മതിക്കാറില്ല. തള്ളിത്തള്ളി ഉന്തിവിടുകയാണ് പതിവ്. ഒരു സെക്കന്റ് നോക്കാൻ കഴിഞ്ഞെങ്കിലായി. ഇതിനെയാണ് ദർശനം എന്ന് പറയുന്നത്. എന്നാൽ വി.ഐ.പി.കളെയും സെലിബ്രിറ്റികളെയും എത്ര നേരം വേണമെങ്കിലും വിസ്തരിച്ച് നോക്കി നിൽക്കാൻ സൗകര്യം ഒരുക്കിക്കൊടുക്കുന്നു. ഒരു സെക്കന്റ് നോക്കിയാലും ഒരു മണിക്കൂർ നോക്കിയാലും ഫലം ഒന്നുമില്ല. വിഗ്രഹങ്ങൾ എന്ത് ചെയ്യാനാണ്.
അത് മനുഷ്യർ കൊത്തിയുണ്ടാക്കുന്നതല്ലേ. ദൈവം ഉണ്ടെങ്കിൽ ദൈവം ദൈവത്തിന്റെ പണി എടുക്കുമല്ലോ. നമ്മളെന്തിനാണ് പ്രാർത്ഥിക്കാനും കൈക്കൂലി കൊടുക്കാനും ഒക്കെ പോകുന്നത്. ആ ഒരു ആത്മവിശ്വാസവും ധൈര്യവും ആണ് എല്ലാവർക്കും വേണ്ടത്.
ഇനി മേലിൽ മതിയായ മുൻകരുതൽ എടുത്തിട്ട് മാത്രമേ പാമ്പ് പിടുത്തത്തിനു പോകൂ എന്ന് വാവ സുരേഷ് അഭ്യുദയകാംക്ഷികൾക്ക് വാക്ക് കൊടുത്തിട്ടുണ്ട്. അത് നല്ല കാര്യം തന്നെ. പാമ്പിനെ പിടിച്ച് ഷോ കാണിക്കുന്നതും അതൊരു ആൾക്കൂട്ടം നോക്കി രസിക്കുന്നതും ശരിയായ കാര്യമല്ല. അത് പോലെ വിഷപ്പാമ്പുകളെ സംരക്ഷിക്കണം എന്ന പരിസ്ഥിതിസ്നേഹവും നല്ലതല്ല. ആന്റിവെനം ലഭ്യമായ ആസ്പത്രികൾ അടുത്തൊന്നും ഇല്ലാത്ത പ്രദേശങ്ങളിൽ ആരെയെങ്കിലും പാമ്പ് കടിച്ചാൽ കടിയേറ്റയാൾ മരിക്കുകയേയുള്ളൂ. അതുകൊണ്ട് വിഷപ്പാമ്പിനേക്കാളും വില മനുഷ്യജീവന് കൽപ്പിക്കാനുള്ള സന്മനസ്സ് പാമ്പ് സ്നേഹികളും പരിസ്ഥിതി വാദികളും കാണിക്കണം