‘സംസ്ഥാന സർക്കാരിന് വിസിമാരെ നിയമിക്കാൻ അധികാരമില്ല’ സുപ്രധാന കോടതി വിധി

കൊൽക്കത്ത . സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനോ പുനർനിയമിക്കാനോ കാലാവധി നീട്ടാനോ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കൽക്കട്ട ഹൈക്കോടതിയുടെ സുപ്രധാന വിധി. ബംഗാൾ സർവകലാശാല നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമിച്ച 29 സർവകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, രാജർഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാർ 2012ലും 2014ലും നടത്തിയ ഭേദഗതികളുടെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിന്മേലാണ് സുപ്രധാന ഉത്തരവ്. സർവകലാശാലകളിലെ വിസി നിയമനം സംബന്ധിച്ച് കേരളത്തിലും സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കെയാണ് കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് നിർണായകവും ശ്രദ്ധേയവുമായിരിക്കുകയാണ്.

‘സർവകലാശാലയിലെ വൈസ് ചാൻസലർ തസ്തികയുടെ പ്രാധാന്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതിനാൽ വൈസ് ചാൻസലർ നിയമനം കർശനമായി നിയമാനുസൃതമായിരിക്കണം. നടപടിക്രമങ്ങൾ പാലിക്കാതെയും നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായും നിയമനം നടത്തിയെന്ന് കണ്ടെത്തിയാൽ അവർ സർവകലാശാല വൈസ് ചാൻസലറായി തുടരുന്നത് വിദ്യാർഥികൾക്കും സർവകലാശാലാ ഭരണത്തിനും ഗുണകരമാകില്ല.’ കൽക്കട്ട ഹൈക്കോടതി വിധിന്യായത്തിൽ പറഞ്ഞിരിക്കുന്നു.

2018ലെ യുജിസി ചട്ടപ്രകാരം, യുജിസിയുടെയും സംസ്ഥാന സർവകലാശാലയുടെയും കൂടാതെ ഗവർണർ നാമനിർദേശം ചെയ്ത പ്രതിനിധിയും ഉൾപ്പെടുന്ന ‘സെർച്ച് കമ്മിറ്റി’ക്കാണ് വിസിയെ നിയമിക്കാൻ അധികാരമുള്ളത്. എന്നാൽ സർവകലാശാല നിയമം ഭേദഗതി ചെയ്ത് ബംഗാൾ സർക്കാർ ഈ ചട്ടം അട്ടിമറിച്ചതായി ഹൈക്കോടതി വിലയിരുത്തുകയായിരുന്നു. സർവകലാശാലകളുടെ മുകളിൽ ചാൻസലർ‌ക്കുള്ള (ഗവർണർ) അധികാരം സർക്കാരിന് കവർന്നെടുക്കാൻ പറ്റില്ലെന്നും ഹൈക്കോടതി വിധി ന്യായത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്.