സംസ്ഥാന സർക്കാരിന്റെ സൗജന്യ കിറ്റ് വിതരണം പാതിവഴിയിൽ, ഓണം കഴിഞ്ഞിട്ടും കിറ്റ് ലഭിക്കാത്തത് 90,822 പേർക്ക്

തിരുവനന്തപുരം. സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം പാതിവഴിയിൽ, ഓണം കഴിഞ്ഞിട്ടും കിറ്റ് വാങ്ങാൻ ബാക്കിയുള്ളത് 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകൾ. സാധനങ്ങളുടെ ദൗർലഭ്യവും, ശരിയായ രീതിയിൽ ഓണത്തിനു മുൻപ് സാധനങ്ങൾ ലഭ്യമാക്കാതെ സർക്കാർ വിപണിയിൽ ഇടപെടാതിരുന്നതും കിറ്റ് വിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഉത്രാടനാളിൽപോലും കിറ്റ് ലഭിക്കാതെ സാധാരണക്കാരുടെ ഓണം സർക്കാർ അവതാളത്തിലാക്കി. വീണ്ടും നാളെ മുതൽ കിറ്റ് വിതരണം പുനരാംഭിക്കാനാണ് സർക്കാർ തീരുമാനം.

കോട്ടയം ജില്ലയിൽ മാത്രം 33,399 പേർ ആണ് കിറ്റ് വാങ്ങാനുള്ളത്. തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ജില്ലയിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കിയത് തിങ്കളാഴ്ച വൈകിട്ടാണ്. അതിനാൽ 1210 പേർക്കു മാത്രമേ കിറ്റ് വാങ്ങാനായുള്ളൂ. വയനാട് ജില്ലയിൽ 7,000 പേരും ഇടുക്കിയിൽ 6,000 പേരും കിറ്റ് കിട്ടാത്തവരുണ്ട്. മറ്റു ജില്ലകളിൽ 2,000– 4,000 വരെ പേർ വാങ്ങാനുണ്ട്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് നിർത്തിവെച്ച കിറ്റ് വിതരണവും പുനരാരംഭിക്കും. സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.