ധൂർത്തടിക്കാനും ശമ്പളവും പെൻഷനും കൊടുക്കാനുമാണ് സംസ്ഥാന സർക്കാർ കടംവാങ്ങുന്നത് – ബി ജെ പി

തിരുവനന്തപുരം. ധൂർത്തടിക്കാനും ശമ്പളവും പെൻഷനും കൊടുക്കാനുമാണ് സംസ്ഥാന സർക്കാർ കടംവാങ്ങുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിൽ ഏറ്റവും മോശം ഭരണം പിണറായി വിജയൻ്റേതാണ്. മോദി സർക്കാരുള്ളതിനാൽ കേരളത്തിന്റെ ദൈനംദിന കാര്യങ്ങൾ മുടങ്ങാതെ പോകുമ്പോൾ പോലും മോദി കേരളത്തെ ഞെക്കി കൊല്ലുകയാണെന്ന് പിണറായി വിജയൻ പറയുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തെ ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങാതെ പോവുന്നത് മോദി സർക്കാരിന്റെ അനുഭാവ സമീപനം കൊണ്ട് മാത്ര മാത്രമാണ്. മോദി സർക്കാർ കേരളത്തെ ഞെക്കിക്കൊല്ലുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാനയിൽ പോയി വ്യാജപ്രചരണം നടത്തിയത് പ്രതിഷേധാർഹമാണ്. ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതം കേരളത്തിന് ലഭിച്ചത് മോദിയുടെ കാലത്താണ്. തിരുവനന്തപുരം സെൻട്രൽ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കെ സുരേന്ദ്രൻ പറഞ്ഞു.

കേരള ധനമന്ത്രി ജിഎസ്ടി കുടിശ്ശികയുടെ പേരിൽ പോലും നടത്തിയത് കള്ളപ്രചരണം ആയിരുന്നു. റവന്യൂ ഡെഫിസിറ്റി ഗ്രാൻഡ് ഏറ്റവും കൂടുതൽ കേരളത്തിന് ലഭിച്ചത് മോദി സർക്കാരിന്റെ കാലത്താണ്. 69,000 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയത്. 3.90 ലക്ഷം കോടി പൊതുകടം കേരളത്തിനുണ്ട്. വികസന പ്രവർത്തനങ്ങളൊന്നുമില്ലാത്ത സംസ്ഥാനത്താണ് ഇത്രയും വലിയ കടമുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനമാണ് കേരളം.

നരേന്ദ്രമോദി സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ്. കഴിഞ്ഞ എട്ടുവർഷം കൊണ്ട് വിപ്ലവകരമായ മാറ്റങ്ങളാണ് രാജ്യത്തുണ്ടായത്. രാജ്യം എല്ലാ മേഖലയിലും പുരോഗമിക്കുകയാണ്. ‘സബ് കാ സാത്ത് സബ് കാ വികാസ്’ എന്നത് യാഥാർത്ഥ്യമായിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളോടും തുല്യമായ നീതി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചു. കോൺഗ്രസ് ഭരണകാലത്ത് പ്രതിപക്ഷ സർക്കാരുകളോട് കാണിക്കുന്ന സമീപനമല്ല ബിജെപിക്കുള്ളത് – കെ.സുരേന്ദ്രൻ പറഞ്ഞു.