14 കാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ 29കാരന് എട്ട് വർഷം കഠിന തടവ്.

തിരുവനന്തപുരം . പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് എട്ട് വർഷം കഠിന തടവ്. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി ലാൽ പ്രകാശിനെയാണ് (29) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ഇയാൾക്ക് എട്ടുവ‌ർഷം കഠിന തടവും 25,​000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒന്നരവർഷം കൂടി തടവ് അനുഭവിക്കണം. പിഴതുക ഇരയ്ക്ക് നൽകാനും ജഡ്ജിയുടെ ഉത്തരവിൽ പറയുന്നു.

2013 മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രതി ഒമ്പതാം ക്ലാസ്സിൽ പഠിച്ചിരുന്ന കുട്ടിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിയുടെ കൂട്ടുകാരന്റെ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. ഇവിടെ വെച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പ്രതി കുട്ടിയെ വീട്ടുകാരോട് ബന്ധപ്പെടാനോ പുറത്തേക്ക് പോകാനോ അനുവദിച്ചിരുന്നില്ല.

പലയിടത്തും വീട്ടുകാർ കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താത്തതിനാൽ പേട്ട പൊലീസിൽ പരാതി നൽക്കുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് കുട്ടി മറ്റൊരു ഫോണിൽ നിന്ന് അമ്മയെ വിളിച്ച് സംസാരിച്ചു. തുടർന്ന് പേട്ട പൊലീസും വീട്ടുകാരും ചേർന്ന് വീട്ടിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും 19 തൊണ്ടിമുതലുകളും ഹാജരാക്കി. പേട്ട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന എസ് അരുൺകുമാർ, എ അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഭിഭാഷകരായ എം മുബീന, ആർ‌ വൈ അഖിലേഷ് എന്നിവർ ഹാജരായി.