സംസ്ഥാന സര്‍ക്കാര്‍ മാളത്തില്‍ ഒളിച്ചു, ക്രമസമാധാനനില തകര്‍ന്നു – കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി. വിഴിഞ്ഞത്തെ കലാപസമാനമായ അന്തരീക്ഷത്തിൽ ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത സ്ഥിതിയാണെന്നും, സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. വിഴിഞ്ഞത്ത് സമുദായം തിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് ഒരു മന്ത്രി തന്നെ പറയുന്നത്. വിഴിഞ്ഞം സംഘര്‍ഷ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ മാളത്തില്‍ ഒളിച്ചു. ജില്ലയിലെ മന്ത്രിമാരും മുഖ്യമന്ത്രിയും എവിടെയാണ്? സര്‍വ്വകക്ഷിയോഗം കലക്ടര്‍ തലത്തില്‍ മാത്രമാണെന്നും മുരളീധരന്‍ ഡൽഹിയിൽ പറഞ്ഞു.

നേരത്തെ വിഴിഞ്ഞം സംഘര്‍ഷം ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു.
ശബരിമലയിൽ പൊലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത് കാണുന്നത്. സംഘർഷ സാധ്യത അറിഞ്ഞിട്ടും മുൻകരുതൽ എടുത്തില്ല. വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുകയുണ്ടായി.

അതേസമയം, വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇവിടെ നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നുമാണ് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചിരിക്കുന്നത്. പോലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്നും കോടതി വിധികൾക്ക് പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കു കയുണ്ടായി.