പഞ്ഞിമിഠായിയിൽ ചേർക്കുന്നത് വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറം ; അരികെ പൊട്ടിയൊഴുകുന്ന കക്കൂസ്; സംഭവം കൊല്ലത്ത്

കൊല്ലം: വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറങ്ങൾ കലർത്തി പഞ്ഞിമിഠായി നിർമിക്കുന്നത് കൈയ്യോടെ പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. കൊല്ലം കരുനാഗപ്പള്ളിയിൽ അനധികൃത മിഠായി നിർമ്മാണ കേന്ദ്രത്തിലാണ് അധികൃതരുടെ മിന്നൽ പരിശോധന നടന്നത്. കഴിഞ്ഞ ആറുമാസമായി കരുനാഗപ്പള്ളി പുതിയകാവിൽ ഈ മിഠായി നിർമാണ കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നു. ബോംബെ മിഠായി, അല്ലെങ്കിൽ പഞ്ഞിമിഠായി എന്ന് അറിയപ്പെടുന്ന ഉത്പന്നമാണ് ഇവിടെ നിർമിച്ചിരുന്നത്.

മിഠായി ഉത്പാദിപ്പിക്കുന്ന കേന്ദ്രത്തിന് തൊട്ടു സമീപത്തായി കക്കൂസിന്റെ ടാങ്ക് പൊട്ടി അതിൽ നിന്നുള്ള മലിനജലംപുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതിന് സമീപത്ത് വെച്ചായിരുന്നു മിഠായിയുടെ ഉത്പാദനം. 25-ലധികം ഇതര സംസ്ഥാനതൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു തൊഴിലാളികളുടെ താമസവും.

ഡെപ്യൂട്ടി കമ്മിഷണർ തോമസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുമ്പോൾ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ മിഠായി നിർമ്മാണം നടക്കുകയായിരുന്നു. വിൽപ്പനയ്ക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന ആയിരത്തോളം കവർ മിഠായികൾ നശിപ്പിച്ചിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് പരിശോധന നടത്തിയത്. ഡെപ്യൂട്ടി കമ്മിഷണർ തോമസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുമ്പോൾ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ മിഠായി നിർമ്മാണം നടക്കുകയായിരുന്നു. വിൽപ്പനയ്ക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന ആയിരത്തോളം കവർ മിഠായികൾ നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഉടമയ്ക്കും തൊഴിലാളികൾക്കുമെതിരെ പോലീസ് കേസെടുത്തു.