എലപ്പുള്ളി സർക്കാർ സ്കൂളിൽ പ്രധാന അധ്യാപികയുടെ ‘താലിബാൻ മോഡൽ’

പാലക്കാട്. എലപ്പുള്ളിയിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ താലിബാൻ മോഡൽ നടപടികളുമായി പ്രധാന അധ്യാപികയുടെ ഭീക്ഷണി. വിദ്യാർഥികൾ കൈയ്യിൽ ചരട് കെട്ടാൻ പാടില്ലെന്നും നെറ്റിയിൽ കുറി തൊടാൻ പാടില്ലെന്നുമാണ് പ്രധാന അധ്യാപികയുടെ വിരട്ടൽ.

വിദ്യാർത്ഥികളെ ചരട് കെട്ടുന്നതിനും കുറി തൊടുന്നതിനും അധ്യാപിക അനുവദി ക്കുന്നില്ലെന്ന വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് നടപടിയിൽ പ്രതിഷേധിച്ച് എബിവിപി പ്രവർത്തകർ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരിക്കുകയാണ്.

സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികളോടാണ് അധ്യാപിക കുറിതൊട്ടും ചരട് കെട്ടിയും സ്‌കൂളിലേക്ക് വരരുതെന്ന് ചട്ടംകെട്ടിയിരിക്കുന്നത്. പ്രധാന അധ്യാപിക വത്സലയാണ് വിദ്യാർത്ഥികളെ ഇക്കാര്യത്തിൽ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. അധ്യാപികയുടെ നിർദ്ദേശം ലംഘിക്കുന്നവരുടെ മാർക്ക് കുറയ്‌ക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

അതേസമയം സംഭവത്തിൽ ആദ്യം മാധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതിരുന്ന അധ്യാപിക ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറയുന്നു. 2018ലും സ്‌കൂളിലെ പ്രധാന അധ്യാപിക സമാനമായ രീതിയിൽ വിദ്യാർഥികൾ കുറി തൊടുന്നതിനും ചരട് കെട്ടുന്നതിലും വിലക്കിയിരുന്നതാണ്. അന്ന് മാധ്യമ വാർത്തകളെ തുടർന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെ നടപടി പിൻവലിക്കുകയായിരുന്നു. ഒരു വിഭാഗം വിദ്യാർഥികളോട് മാത്രമാണ് അധ്യാപികയുടെ ഈ സമീപനം എന്നും, സംഭവത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയണം എന്നും എബിവിപി ആവശ്യപ്പെട്ടിരിക്കുകയാണ്.