അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചു

കൊച്ചി. അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയായ അദ്ദേഹം ഇപ്പോൾ കൊച്ചിയിലാണ് താമസം.

ശ്രീ ഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന പുസ്‌തകത്തിന്‌ 2010-ലെ കേരള സാഹിത്യ അക്കാദമി നർമ്മ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ ജോലി ചെയ്തു. പിന്നീട്‌ സർക്കാർ കോളജുകളിൽ മലയാളം ലക്‌ചറർ ആയും പ്രവർത്തിച്ചു. സംവിധായകൻ അമൽ നീരദിന്റെ അച്ഛനാണ്‌. എറണാകുളം ലിസി ആശുപത്രിക്കുസമീപം ‘തിരുനക്കര’ വീട്ടിലായിരുന്നു താമസം.

എലിസബത്ത്‌ ടെയ്‌ലർ, മിസ്‌ കുമാരി എന്നിവരുടെ ജീവിതകഥകൾ എഴുതിയ ഓമനക്കുട്ടൻ, പിൽക്കാലത്ത്‌ ഇരുപത്തഞ്ചിലേറെ പുസ്‌തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതി.അടിയന്തരാവസ്ഥക്കാലത്ത്‌ സി ആർ എഴുതി ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ‘ശവം തീനികൾ’ വലിയ ചർച്ചയായിരുന്നു. പൊലീസ്‌ മർദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര.

23 വർഷം എറണാകുളം മഹാരാജാസ്‌ കോളേജിൽ അധ്യാപകനായിരുന്നു. ചെറുപ്പത്തിലേ സിനിമാപ്രേമിയായിരുന്നു. കാരൂർ, കോട്ടയം ഭാസി, അഡ്വ. എം എൻ ഗോവിന്ദൻനായർ, ആർട്ടിസ്‌റ്റ്‌ ശങ്കരൻകുട്ടി എന്നിവരുമായി നല്ല ബന്ധം പുലർത്തിയിരുന്നു.