ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ, കൊടും ഭീകരൻ തയ്‌സീർ മുബഷീറിനെ വ്യോമാക്രമണത്തിലൂടെ വധിച്ച് ഇസ്രായേൽ

ഹമാസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ ഇസ്രായേൽ ഗാസയിൽ ഇട്ട് കൊലപ്പെടുത്തിയ പുതിയ വാർത്തകൾ പുറത്തു വരികയാണ്, ഹമാസ് ഭീകരാക്രമണത്തിന് ഗൂഢാലോചന അടക്കം നടത്തിയ കൊടും ഭീകരന്മാരിൽ ഒരാളായ തയ്‌സീർ മുബഷീറിനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ . ഖാൻ യൂനിസിലെ ഹമാസ് ബറ്റാലിയൻ കമാൻഡറായിരുന്നു തയ്‌സീർ മുബഷീർ. വ്യോമാക്രമണത്തിലൂടെയാണ് മുബഷീറിനെ വധിച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന ഐഡിഎഫ് വ്യക്തമാക്കി.

നേരത്തെ ഹമാസിന്റെ നാവികസേനയിൽ കമാൻഡറായി പ്രവർത്തിച്ചിരുന്ന മുബാഷിർ ഹമാസിന് വേണ്ടി യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നതിൽ പങ്കുവഹിച്ചിരുന്നു. ഇസ്രയേലിനെതിരെ ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാനിയായിരുന്നു മുബാഷിർ. 1987-ലാണ് ഭീകരസംഘടനയിൽ ചേരുന്നത്. അഞ്ച് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2002-ലെ ഗുഷ് കത്തീഫ് ഭീകരാക്രമണം ഉൾപ്പടെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു കൊടുംഭീകരൻ മുബഷീർ.

ഇസ്രായേലിനെതിരായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ പ്രധാനിയാണ് കൊല്ലപ്പെട്ട കമാന്റർ.ഇയാൾ നിരവധി ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. അതേസമയം, ഇതിനു മുൻപ് ഹമാസിന്റെ ഉന്നത നേതാവ് അബു മുറാദിനെ ഇസ്രായേൽ സൈന്യം വധിച്ചതായുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. ഹമാസ് മിലിട്ടറി കമാന്ററാണ് അബു മുറാദ്. ​ഗാസയിൽ ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് അബു മുറാദിനെ വധിച്ചത് എന്നാണ് ഇസ്രയേലി സൈന്യം അവകാശപ്പെടുന്നത്.

അതേസമയം, ഗാസയുടെ നാശം അടുത്ത്,ഇന്ധനവും ഭക്ഷണവും തീർന്നു കൂട്ടമരണത്തിലേക്കു ആണ് ഗാസ പോകുന്നത്.അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രി തീരുന്നതോടെ ഗാസ കൂട്ടമരണത്തിലേക്കെന്ന് സന്നദ്ധ സംഘടനകൾ. ഓക്സ്ഫാം അടക്കമുള്ള സംഘടനകള്‍ ഗാസയിലെ അവസ്ഥ ഭീകരമെന്നാണ് പറയുന്നത്. ഒരാൾക്ക് മൂന്ന് ലിറ്റർ ശുദ്ധജലം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്നാണ് കണക്ക്. ഇതിനിടെ സിറിയയിലെ സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. യുദ്ധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടുകയാണ്.

ആശുപത്രികളിൽ ഭൂരിപക്ഷവും ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തി. മിക്കയിടത്തും ഭാഗിക പ്രവർത്തനം മാത്രമാണ് നടക്കുന്നത്. ഇന്ധനം ഉടൻ എത്തിയില്ലെങ്കിൽ കൂട്ടമരണം ഉണ്ടാകുമെന്നാണ് സന്നദ്ധ സംഘടനകൾ അറിയിക്കുന്നത്. ആറ് ലക്ഷം അഭയാർത്ഥികൾക്ക് സഹായം നൽകി വരുന്ന യുഎൻ ഏജൻസികൾ ഇന്ധനം എത്തിയില്ലെങ്കിൽ ഇന്നോടെ പ്രവർത്തനം നിർത്തും.

ഇന്ധന ട്രക്കുകളെ ഗാസയിൽ കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല. അതേസമയം, കനത്ത വ്യോമാക്രമണം ഇസ്രയേൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 300 കുട്ടികൾ അടക്കം 704 പേർ കൊല്ലപ്പെട്ടു. കടലിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പത്ത് പേരെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. പലസ്തീൻ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിൽ ഉള്ള വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ലെബനൻ അതിർത്തിയിൽ ഇസ്രായേലിന് നേരെ ഇന്നും ഹിസ്ബുല്ല ആക്രമണം നടത്തി. തിരിച്ചും ആക്രമണമുണ്ടായി. ഹിസ്ബുല്ല അടക്കം സായുധ സംഘങ്ങളെ മുൻനിർത്തി വലിയ ഏറ്റുമുട്ടലിന് ഇറാൻ പദ്ധതി ഒരുങ്ങുന്നുവെന്ന് യുഎസ് സംശയിക്കുന്നു. അതുകൊണ്ട് അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടുകയാണ്.