‘ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യത പിണറായി നഷ്ടപ്പെടുത്തി’

സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചതിൽ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ ഹരീഷ് പേരടി തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

‘ചെത്ത്കാരൻ കോരന്റെ മകനെ എന്ന് നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോൾ കൂടെ നിന്ന മനുഷ്യരുടെ മുഖത്ത് നോക്കിയാണ് ജാതീയ അധിക്ഷേപത്തെ ന്യായികരിക്കുന്ന അടൂരിനെ നിങ്ങൾ വിശുദ്ധരാക്കുന്നത് എന്നാണ് ഹരീഷ് കുറിച്ചിരിക്കുന്നത്. ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ നിങ്ങൾ നഷ്ടപ്പെടുത്തിയത് – നടൻ ഹരീഷ് പേരടി പറഞ്ഞിരിക്കുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ:

ചെത്ത്കാരൻ കോരന്റെ മകനെ എന്ന് നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോൾ കൂടെ നിന്നവരാണ് ഈ കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യർ… അതെ മനുഷ്യരുടെ മുഖത്ത് നോക്കിയാണ് K.R.നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും ജാതിയമായി അധിക്ഷേപിച്ചവരെ ന്യായികരിക്കുന്ന അടൂരിനെ നിങ്ങൾ വിശുദ്ധനാക്കുന്നത്…

സത്യത്തിൽ നിങ്ങൾ ദേശാഭിമാനി പോലും വായിക്കാറില്ലെ?..സങ്കടത്തോടെ പറയട്ടെ ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ നിങ്ങൾ നഷ്ടപ്പെടുത്തിയത്..ജാതീയ സലാം.