പമ്പയിൽ ബസിൽ കയറിപ്പറ്റാൻ അയ്യപ്പന്മാർ നെട്ടോട്ടത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന്‌ കോടതി

കൊച്ചി. ശബരിമല തീർഥാടകർക്ക് പമ്പയിൽനിന്നു കെഎസ്ആർടിസി ബസുകളിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ കലക്ടറോട് ഹൈക്കോടതി. ഗ്രൂപ്പ് ബുക്കിങ് നടത്തിയവരുടെ ഉൾപ്പെടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാകാണാമെന്നു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പ, ത്രിവേണിയിൽ ബസുകളിൽ കയറാനുള്ള തീർഥാടകരുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയുള്ള മാധ്യമ വാർത്തകളെ തുടർന്നാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് കെ.പി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം ഉണ്ടായത്.

കലക്ടർ, ജില്ലാ പൊലീസ് മേധാവി, ശബരിമല സ്പെഷൽ കമ്മിഷണർ, കെഎസ്ആർടിസി സ്പെഷൽ ഓഫിസർ, ദേവസ്വം ബോർഡ് എക്സിക്യുട്ടിവ് എൻജിനീയർ എന്നിവർ ആലോചിച്ച് സംവിധാനം ഉണ്ടാക്കണമെന്നാണ് നിർദേശം. ഗ്രൂപ്പ് ടിക്കറ്റിങ്, ബുക്കിങ് നടത്തിയിട്ടും തീർഥാടകർക്ക് പ്രത്യേകം വാഹനം നൽകുന്നില്ലെന്നാണ് ആക്ഷേപം. യാത്രക്കാരെ നിയന്ത്രിക്കാൻ പമ്പയിലും നിലയ്ക്കലിലും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നു സീനിയർ ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിക്കുകയുണ്ടായി.

ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഇതരസംസ്ഥാന ഡ്രൈവർമാരെ ബോധവൽക്കരിക്കണമെന്നും മോട്ടർ വാഹന വകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടുണ്ട്. തമിഴ്നാട്ടിലെ താംബരത്തുനിന്നു തീർഥാടകരുമായി എത്തിയ വാഹനം അപകടത്തിൽപ്പെട്ട് 10 വയസ്സുള്ള കുട്ടി മരിക്കുകയും 13 പേർക്കു പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതി ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ ബന്ധപ്പെട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് തേടിയ ഹൈക്കോടതി ഹർജി 21 ന് പരിഗണിക്കാൻ മാറ്റി. പാർക്കിങ് സൗകര്യം സംബന്ധിച്ച വിഷയത്തിൽ നിലയ്ക്കലിലെ 16 പാർക്കിങ് ഗ്രൗണ്ടുകളുടെ ലേ ഔട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.