മുഖ്യമന്ത്രിയുടെ സുരക്ഷ സി പി എം ഏറ്റെടുക്കുമെന്ന്‌..

 

തിരുവനന്തപുരം/ മുഖ്യമന്ത്രി പിണറായി വിജയന് നിലവിലുള്ള സുരക്ഷ പോരെന്ന് സി പി എം. മുഖ്യമന്ത്രിയുടെ സുരക്ഷ പാര്‍ട്ടിക്ക് ഏറ്റെടുക്കേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജ്യത്ത് തന്നെ ആദ്യത്തെ സംഭവമാണിത്. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങളിൽ സി പി എമ്മിനുള്ള ആശങ്കയാണ് പ്രസ്താവനയിലുടനീളമുള്ളത്. പ്രതിപക്ഷ പാർട്ടികളുടെയും ജനത്തിന്റെയും പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ പാര്‍ട്ടിക്ക് ഏറ്റെടുക്കേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഒരു പ്രസ്താവനയിലൂടെ തുറന്നു പറഞ്ഞിരിക്കുന്നു.

കോണ്‍ഗ്രസ് അക്രമം തുടര്‍ന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ പാര്‍ട്ടിക്ക് ഏറ്റെടുക്കേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വെച്ച് നടന്ന അക്രമ ശ്രമത്തില്‍ സമാധാനപരമായ ശക്തമായ പ്രതിഷേധം ഉയരണം എന്നും, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ഇന്റിഗോ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യവെയാണ് യൂത്ത് കോണ്‍ഗ്രസ നേതാക്കള്‍ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നതെന്നും പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നു.

വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇടപെട്ട് തടഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രി അക്രമകാരികളില്‍ നിന്ന് രക്ഷപ്പെട്ട തെന്നാണ് പ്രസ്താവന അവകാശപ്പെടുന്നത്. ഒരുഭാഗത്ത് മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങള്‍ക്കാണ് യുഡിഎഫും, ബിജെപിയും നേതൃത്വം നല്‍കുന്നതെന്നും, വിമാനത്തിലെ സംഭവങ്ങള്‍ ഈ കാര്യത്തിന് അടിവരയിടുന്നതായും സിപിഎം പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നു.

വിമാനത്തില്‍ കയറി യാത്രക്കാരെ അക്രമിക്കുക എന്നത് ഭീകരവാദ സംഘടനകള്‍ സ്വീകരിക്കുന്ന വഴിയാണ്. ആ വഴിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഒരുഭാഗത്ത് ജനാധിപത്യത്തെ സംബന്ധിച്ച് പ്രസംഗിക്കുകയും, മറുഭാഗത്ത് ബോധപൂര്‍വ്വമായി അക്രമങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്ന നടപടിയാണ് ഇവിടെയും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്.

ഇല്ലാ കഥകള്‍ സംഘപരിവാര്‍ സൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അക്രമങ്ങള്‍ സംഘടിപ്പിച്ച് ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നടപടിയാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയെ പോലും ഇല്ലാ കഥകളുണ്ടാക്കി അക്രമിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിന്റെ നടപടികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും,സുരക്ഷാ സംവിധാനമില്ലാത്ത വിമാനത്തിലുള്‍പ്പടെ അക്രമണം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെയുള്ള സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കേണ്ടിവരുമെന്നും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.