മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്. സംഭവത്തില്‍ അദ്ദേഹത്തിന്റെ മൂത്തമകന്‍ രാജേഷി (42)നെ മലയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു.

ബന്ധുവിന്റെ മൊഴിയില്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 11-ദിവസമായി രാജേന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്പര്‍സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു മരണം. കഴിഞ്ഞ നാലിന് ഉച്ചയ്ക്കാണ് രാജേന്ദ്രനെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്.

മദ്യപിച്ചെത്തിയ രാജേന്ദ്രനും മകന്‍ രാജേഷും തമ്മില്‍ വഴക്കുണ്ടായതായും മകന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും സാക്ഷി മൊഴിയുണ്ട്. അബോധാവസ്ഥയിലായ രാജേന്ദ്രനെ മകന്‍ രാജേഷ് 108-ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സുധയാണ് മരിച്ച രാജേന്ദ്രന്റെ ഭാര്യ. മറ്റുമക്കള്‍: രാജീവ്, സജ്ജീവ്, താര. മൃതദ്ദേഹം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍. മൃതദ്ദേഹ പരിശോധനാഫലം ലഭിച്ചശേഷമെ മരണകാരണം വ്യക്തമാകൂവെന്നും തുടര്‍ന്ന് കേസിന്റെ നടപടികള്‍ തുടരുമെന്നും മലയിന്‍കീഴ് എസ്.എച്ച്.ഒ. എ.നിസാമുദ്ദീന്‍ പറഞ്ഞു.