110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ ദുരന്തം, വിചാരണ നടപടികൾക്ക് ഇന്ന് തുടങ്ങും

കൊല്ലം : കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് ഇന്ന് വിചാരണ നടപടികളിലേക്ക് കടക്കുന്നു. 51 പ്രതികളും നാളെ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാകണം. പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റുന്നതിനു മുന്നോടിയായാണ് നടപടി. 2016 ഏപ്രിൽ പത്തിനായിരുന്നു 110 പേരുടെ ജീവനെടുത്ത മൽസര വെടിക്കെട്ട് നടന്നത്.

മനുഷ്യ നിർമ്മിതമായ ദുരന്തത്തിൽ 656 പേർക്കാണ് പരിക്കേറ്റത്. സ്വർണ്ണ കപ്പും ക്യാഷ് അവാർഡും കിട്ടാൻ ജില്ലാ കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് സംഘം തിരിഞ്ഞ് വെടിക്കെട്ട് നടത്തുകയായിരുന്നു.
ക്രൈംബ്രാഞ്ച് സമർപ്പിച്ച 10,000 പേജുള്ള കുറ്റപത്രത്തിൽ 59 പ്രതികളാണുള്ളത്. ഇവരിൽ 44 പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.

കേസിൽ 1417 സാക്ഷികളും 1611 രേഖയും 376 തൊണ്ടിമുതലുമാണുള്ളത്. ജില്ലാ കളക്ടർ ആയിരുന്ന ഷൈനാമോളും ഡൽഹി എയിംസിലേത് അടക്കം 30 ഡോക്ടർമാരും സാക്ഷിപ്പട്ടികയിലുണ്ട്. വിചാരണ കോടതി ജഡ്ജിയെ ഹൈക്കോടതി തീരുമാനിച്ച ശേഷം പ്രത്യേക കോടതിയിൽ വിചാരണ ഉടൻ തുടങ്ങും.