ഖജനാവില്‍ പണമില്ല; കേരളം ഓവര്‍ഡ്രാഫ്റ്റിലേക്ക്

തിരുവനന്തപുരം. ഓണം കഴിഞ്ഞതോടെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഓണാക്കാല ആനുകൂല്യങ്ങളു ശമ്പളം, പെന്‍ഷന്‍, വായ്പാതിരിച്ചടവ് തുടങ്ങിയ പതിവുചെലവുകള്‍ എല്ലാം കഴിഞ്ഞതോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവ് കാലിയായത്. ദിവസങ്ങളായി റിസര്‍ബാങ്കിന്റെ വേയ്‌സ് ആന്‍ഡ് മീന്‍സ് വായ്പയെ ആശ്രയിച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. ഇതിന്റെ പരിധിയെത്തിയതിനാല്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലാവും.

അടിയന്തരമായി സംസ്ഥാനസര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കേരളത്തില്‍ ട്രഷറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ട സ്ഥിതിയുണ്ടാകും. ട്രഷറിയില്‍ കടുത്ത നിയന്ത്രണവും ചെലവ് കര്‍ശനായി ചുരുക്കലുമില്ലാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥയാണ്.സെപ്റ്റംബര്‍ അവസാനമാകുന്നതോടെ ട്രഷറിയില്‍ നിന്നുള്ള ഇടപാടുകള്‍ 15000 കോടിയെത്തുമെന്നാണ് കരുതുന്നത്.

ശമ്പളം, ഓണക്കാല ആനുകൂല്യങ്ങള്‍, പെന്‍ഷന്‍, വായ്പാതിരിച്ചടവ്, കെഎസ്ആര്‍ടിസിക്ക് നല്‍കിയ 296 കോടി എന്നിവയാണ് ഓണക്കാലത്തെ ചില ചിലവുകള്‍. അതേസമയം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6500 കോടിരൂപ ഇത്തണ ഓണക്കാലത്ത് അധികച്ചെലവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ അനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും കൃത്യസമയത്ത് നല്‍കിഎന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ ദൈനംദിന ചിലവുകള്‍ പോലും നടത്തുവാന്‍ ഖജനാവില്‍ പണമില്ലാത്ത അവസ്ഥയിലാണ് കേരളം. വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിനെ ആശ്രയിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചിലവ് നടത്തുന്നത്. ഇതിന് 1683 കോടിരൂപയാണ് കേരളത്തിന് എടുക്കാവുന്ന വായ്പ പരിധി. ഇത് കഴിയുന്നതോടെ ഓവര്‍ഡ്രാഫ്റ്റിലേക്ക് മാറും.