തീവണ്ടി ദുരന്തം, മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന സ്‌കൂളിലേയ്ക്ക് വരാൻ ഭയന്ന് കുട്ടികൾ, കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനം

ഭുവനേശ്വര്‍: രാജ്യത്തെ തന്നെ നടുക്കിയ സംഭവമായിരുന്നു ഒഡീഷയിലെ ബാലസോര്‍ ജില്ലയിൽ ഉണ്ടായ തീവണ്ടി ദുരന്തം. 280 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ദുരന്തത്തിന് പിന്നാലെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി താത്കാലിക മോര്‍ച്ചറിയായി ഉപയോഗിച്ച സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം പൊളിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. സ്‌കൂള്‍ തുറന്നുവെങ്കിലും വിദ്യാര്‍ഥികളും ജീവനക്കാരും ഭയംമൂലം സ്‌കൂളിലേക്ക് വരൻ തയ്യാറാകുന്നില്ല. ഇത്രയും അധികം മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത് അവരും ക്ലാസ് മുറികളിലായിരുന്നു. അവിടെ ഇരുന്ന് വീണ്ടും പഠിക്കാൻ കുട്ടികൾക്കും ഭയം.

ഇതോടെ സ്‌കൂള്‍ കെട്ടിടം പൊളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ബാലസോര്‍ ജില്ലാ കളക്ടര്‍ ദത്താത്രേയ ഭാവുസാഹെബ് ഷിന്ദേ കഴിഞ്ഞ ദിവസം സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തെ നേരിട്ടുകണ്ട രക്ഷിതാക്കളും സ്‌കൂള്‍ ജീവനക്കാരും കെട്ടിടം പൊളിക്കണമെന്നും പുതിയത് നിര്‍മിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചു.

അപകടം നടന്ന ഇടത്ത് നിന്ന് 500 മീറ്റര്‍മാത്രം അകലെയാണ് ബഹാനംഗ നോഡല്‍ ഹൈസ്‌കൂള്‍. മൃതദേഹങ്ങള്‍ ബാലസോറിലെയും ഭുവനേശ്വറിലേയും ആശുപത്രികളിലെ മോര്‍ച്ചറികളിലേക്ക് മാറ്റുന്നതിനുമുമ്പ് ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയെത്തിയാണ് പലരും ബന്ധുക്കളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. സ്‌കൂളിലെ ആറ് ക്ലാസ് മുറികളാണ് മൃതദേങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചത്. ഇതാണ് അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീതിയിലാക്കുന്നത്.