ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറുഖ് സെയ്ഫിയുടെ ആരോഗ്യനില പരിശോധിക്കാൻ ഡോക്ടറുടെ സേവനം തേടി

കോഴിക്കോട്. ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ആരോഗ്യ നില പിരിശോധിക്കാന്‍ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് അന്വേഷണ സംഘം. ആരോഗ്യ നില പരിശോധിച്ച ശേഷമായിരിക്കും തെളിവെടുപ്പ് നടത്തുക. ഷാറൂഖ് സെയ്ഫി അവശത പറഞ്ഞതിനാലാണ് ഡോക്ടറുടെ സേവനം തേടിയത്. പ്രതിക്ക് കേരളത്തില്‍ നിന്നും കേരളത്തിന് പുറത്ത് നിന്നും ചില സഹായങ്ങള്‍ ലഭിച്ചതായിട്ടാണ് വിവരം.

പ്രതി താന്‍ തനിച്ചാണ് ആക്രമണം നടത്തിയതെന്ന് പറയുമ്പോഴും ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് കേരളത്തിന് അകത്ത് ചിലരുടെ സഹായം ലഭിച്ചതായി പോലീസ് സംശയിക്കിന്നു. കുടുംബത്തെ ചോദ്യം ചെയ്തതില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങള്‍വെച്ച് കേരളത്തില്‍ എത്തിയ ഷാറൂഖ് വിത്യസ്തനാണെന്ന് പോലീസ് പറയുന്നു. കേന്ദ്ര ഏജന്‍സികളും കേരള പോലീസും പ്രതിയുടെ കുടുംബത്തെ ചോദ്യം ചെയ്തിരുന്നു.

അതേസമയം പ്രതി കുറ്റം സമ്മതിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. പോലീസ് ചോദിക്കുന്ന മറ്റ് ചോദ്യങ്ങള്‍ക്ക് പ്രതി മറുപടി നല്‍കുന്നില്ലെന്നാണ് വിവരം. ട്രെയിനിലെ തീവെപ്പ് താന്‍ ഒറ്റയ്ക്കാണ് നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.