ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ്: മുഖ്യപ്രതി ലീഗൽ ഡി ജി എം ശശികുമാരൻ തമ്പി അറസ്റ്റിലായി

തിരുവനന്തപുരം. ട്രാവൻകൂർ ടൈറ്റാനിയത്തിൽ നടന്ന ജോലി തട്ടിപ്പിലെ മുഖ്യപ്രതി ടൈറ്റാനിയം ലീഗൽ ഡി ജി എം ശശികുമാരൻ തമ്പി അറസ്റ്റിലായി. രാവിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ശശികുമാരൻ തമ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 15 കേസുകളിലും ശശികുമാരൻ തമ്പി പ്രതിയാണ്. ജോലി തട്ടിപ്പ് പുറത്തായതിന് പിറകെ ശശികുമാരൻ തമ്പി ഒളിവിൽ പോവുകയായിരുന്നു.

ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്തതായി ശശികുമാരൻ തമ്പി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ജോലി വാഗ്ദ്ധാനം ചെയ്ത് ആരിൽനിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് ശശികുമാരൻ തമ്പി അവകാശപ്പെടുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്റർവ്യൂ ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിൽ എത്തിച്ച ശ്യാംലാൽ, പ്രധാന ഇടനിലക്കാരായ ദിവ്യ ജ്യോതി, അഭിലാഷ് എന്നിവർ നേരത്തേ അറസ്റിലാസയിരുന്നു. ഇവർ പിടിയിലായതോടെ മറ്റ് പ്രതികൾ ഒളിവിൽ പോയി.

ദിവ്യ ജ്യോതി കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമാണ്. ടൈറ്റാനിയത്തിൽ ജോലി നൽകാമെന്ന പേരിൽ ഒന്നരക്കോടിയോളം രൂപ ഇവർ പലരിൽ നിന്നായി തട്ടിയെടുത്തതായിട്ടാണ് പരാതി ഉള്ളത്. ദിവ്യയുടെ ഭർത്താവ് രാജേഷും കേസിൽ പ്രതിയാണ്. മാസം 75,000 രൂപ ശമ്പളത്തിൽ ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് ഉൾപ്പെടെയുള്ള തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് അരങ്ങേറുന്നത്. കമ്പനിയുടെ ലീഗൽ ഡി ജി എം ശശികുമാരൻ തമ്പിയും താനുമുൾപ്പെടെയുള്ളവർ കൂട്ടായിട്ടാണ് തട്ടിപ്പ് നടത്തിയതെന്ന് മറ്റൊരു പ്രധാന പ്രതിയായ ശ്യാംലാലും മൊഴി നൽകിയിരുന്നതാണ്.