തിരുവനന്തപുരത്ത് ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി; അമ്മയുടെ സഹോദരി അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു.

കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഇന്ന് രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത്. ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് മഞ്ജുവിന്‍റെ അവിവാഹിതയായ ചേച്ചിയെ ശ്രീകണ്ഠന്‍ വിവാഹം ചെയ്തു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.

കാട്ടാക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. വിളപ്പിന്‍ശാല പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.