യൂണിഫോമിൽ എത്തി വിലങ്ങുവെച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, കാട്ടാക്കടയിൽ അറസ്റ്റിലായത് സസ്പെൻഷനിലായിരുന്ന പോലീസുകാരനും സുഹൃത്തും

തിരുവനന്തപുരം: വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ സസ്പെൻഷനിലായിരുന്ന പോലീസുകാരൻ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. പൊലീസുകാരനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് പിടിയിലായത്. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വെച്ച് ഇവർ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

പൊലീസുകാരനായ വിനീത് സാമ്പത്തിക തട്ടിപ്പ് കേസിൽ സസ്പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ ഇയാൾ പണത്തിന് വേണ്ടിയാണ് വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതെന്നാണ് വിവരം. വ്യാപാരിയെ തട്ടികൊണ്ടുപോകാൻ മറ്റൊരു പൊലീസുകാരന്റെ കാറാണ് വാടകയ്ക്കെടുത്തത്.

ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹന പരിശോധനയ്ക്കെന്ന പേരിൽ പൊലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തി.

ഇതിന് ശേഷം പ്രതികൾ മുജീബിന്റെ കാറിൽ കയറി കൈയിൽ വിലങ്ങ് ഉപയോഗിച്ച് ബന്ധിക്കുകയായിരുന്നു. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.