അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന 6 ജി ഇന്ത്യയിലും

6 ജി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഒരു ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായി പ്രധാനമന്ത്രി മോദി. അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന 6 ജി ടെലികോം നെറ്റ് വര്‍ക്ക് ഈ ദശകത്തിന്റെ അവസാനത്തോടെ യാഥാര്‍ഥ്യമാക്കും.

5 ജി നെറ്റ് വര്‍ക്ക് നിലവില്‍ വരുന്നതോടെ 450 ബില്യന്‍ ഡോളര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് വന്നുചേരുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ രജതജൂബിലി ആഘോഷവേളയില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമല്ലെന്നും വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5 ജി ടെക്‌നോളജി രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ ശുഭാത്മക മാറ്റങ്ങള്‍ കൊണ്ടുവരും പ്രത്യേകിച്ച് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, ചരക്കുനീക്കം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയ്ക്കും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍ 5 ജി സര്‍വീസ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. നിലവില്‍ 3 ജി, 4 ജി ടെലികോം നെറ്റ് വര്‍ക്കുകളാണ് രാജ്യത്തുള്ളത്.