വസുധൈവ കുടുംബകം എന്ന ആശയത്തോടെ ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടി ചരിത്രപരമായ നാഴികക്കല്ല് , യുഎൻജിഎ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ്

മാൻഹട്ടൻ. വസുധൈവ കുടുംബകം എന്ന ആശയത്തോടെ ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടി ചരിത്രപരമായ നാഴികക്കല്ലായി മാറിയിരിക്കുകയാണെന്ന് യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് പറഞ്ഞു. ലോകത്തെ രക്ഷിക്കുവാനും സംരക്ഷിക്കാനുമുള്ള തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഇന്ത്യ മറ്റ് രാജ്യങ്ങളെ ഓർമ്മിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎൻ ആസ്ഥാനത്ത് നടക്കുന്ന വസുധൈവ കുടുംബകം എന്ന അന്താരാഷട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി20 ഉച്ചകോടിയിൽ വസുധൈവ കുടുംബകം എന്ന ആശയം ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന സന്ദേശമാണ് പ്രതിധ്വനിച്ചത്. ഈ ആശയത്തിന് കീഴിൽ നാം വീട് എന്ന് വിളിക്കുന്ന ലോകത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ഇന്ത്യ ഓർമ്മിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

യുഎൻ രക്ഷാസമിതിയിൽ (യുഎൻഎസ്‌സി) സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ കഴിവിൽ ഫ്രാൻസിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയുടെ അഭിലാഷത്തെ അദ്ദേഹം അഭിനന്ദിക്കുകയും സ്ഥിരാംഗത്വവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ ഇന്ത്യൻ ഗവൺമെന്റിന്റെ കഴിവിനുള്ളിൽ ഉണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള തീരുമാനവും സമയക്രമവും യുഎൻഎസ്‌സിക്കുള്ളിൽ നടക്കുന്ന പരിഷ്‌കരണ അജണ്ടയെയും യുഎൻ അംഗങ്ങളുടെ സമവായത്തെയും ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ വൈവിധ്യവും സമ്പന്നമായ സംസ്കാരവും രാഷ്ട്രീയ വിജയത്തിനുള്ള ശക്തമായ സന്ദേശമാണ് നൽകുന്നതെന്നും ആഗോള സമൂഹവുമായി വിലപ്പെട്ട പാഠങ്ങൾ പങ്കുവെച്ചുകൊണ്ട് ലോകത്തിന് ഒരു മാതൃകയായി പ്രവർത്തിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്തു.

ഇസ്രായേലും ഹമാസും തമ്മിൽ വർദ്ധിച്ചുവരുന്ന അക്രമത്തിലേക്ക് നീങ്ങുമ്പോൾ, സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് ആവശ്യപ്പെട്ടു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രാധാന്യം അദ്ദേഹം അടിവരയിട്ടു, ഇത്തരം സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സാഹചര്യം സങ്കീർണ്ണവും ചരിത്രപരമായ പിരിമുറുക്കങ്ങൾ നിറഞ്ഞതുമാണെന്ന് അദ്ദേഹം സമ്മതിച്ചു, എന്നിട്ടും നയതന്ത്ര മാർഗങ്ങളിലൂടെ ഒരു പരിഹാരം നേടാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.