![WhatsApp Image 2023-07-28 at 2.35.36 PM](https://thekarmanews.com/wp-content/uploads/2023/07/WhatsApp-Image-2023-07-28-at-2.35.36-PM.jpeg)
ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടേത് അനധികൃതമായ ഇടപെടലാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് പി.എസ്.സിയുടെ അംഗീകാരത്തോടെ തയാറാക്കിയ പട്ടിക അട്ടിമറിക്കാൻ വേണ്ടിയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ടത്.
ആ സ്ഥാനത്ത് ഇരിക്കാൻ അവർക്ക് യോഗ്യതയില്ല. മന്ത്രി ആർ. ബിന്ദു അധികാരം ദുരുപയോഗിച്ചു -സതീശൻ ആരോപിച്ചു. മന്ത്രി അനധികൃതമായി ഇടപെടുന്നു എന്നത് താൻ തന്നെ മേയ് 17ന് ആരോപണമുന്നയിച്ചതാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നതെന്നും സതീശൻ പറഞ്ഞു.
യു.ജി.സി റെഗുലേഷൻ പ്രകാരം രൂപവത്കരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടിക ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി അംഗീകരിക്കുകയും നിയമനത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ ശിപാർശ നൽകുകയും ചെയ്തിരുന്നു. നിയമനത്തിന് സമർപ്പിച്ച ശിപാർശ ഫയലിലാണ് 43 പേരുടെ പട്ടികയിൽനിന്ന് നിയമനം നടത്താതെ അയോഗ്യരായവരെ ഉൾക്കൊള്ളിക്കുന്നതിലേക്ക് നയിച്ച അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രി തന്നെ ഇടപെട്ടതായാണ് വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ പുറത്തുവന്നത്.
സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക കരട് പട്ടികയാക്കാനും അയോഗ്യരായവരെ വീണ്ടും ഉൾപ്പെടുത്താൻ വഴിവെച്ച അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും നിർദേശിച്ചത് ആർ. ബിന്ദുവാണെന്നതിന്റെ രേഖകൾ പുറത്ത് വന്ന പശ്ചാത്തലത്തിൽ കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.