40 കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിനേഷന്‍; 40 – 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാക്രമം വേണ്ട

40 മുതല്‍ 44 വയസുവരെ പ്രായമുള്ള എല്ലാവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ തന്നെ കൊവിഡ് വാക്സിന്‍ നല്‍കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തന്റെ സോഷ്യല്‍ മീഡിയാ പേജ് വഴിയാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അടുത്ത വര്‍ഷം ജനുവരി ഒന്നിന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ 40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാകുമെന്നും മന്ത്രി അറിയിക്കുന്നു.

വാക്സിന്‍ ലഭിക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്‌ട്രേഷന്‍ നടത്തുകയും അപ്പോയിന്മെന്റ് എടുക്കുകയും ചെയ്യേണ്ടതാണെന്നും വീണാ ജോര്‍ജ് പറയുന്നു. പോര്‍ട്ടലിന്റെ ലിങ്ക് മന്ത്രി തന്റെ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

’40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. 01.01.2022ന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതോടെ 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നതാണ്. അതേസമയം 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലുള്ള വാക്‌സിനേഷന്‍ തുടരുന്നതാണ്. 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തുടരുന്നതാണ്.

40 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ വാക്‌സിന്‍ ലഭിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ (https://www.cowin.gov.in/) രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈനായി അപ്പോയ്‌മെന്റ് എടുക്കേണ്ടതാണ്. ഈ വിഭാഗത്തിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച്‌ ആവശ്യമുള്ളത്ര വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ അനുവദിക്കുന്നതാണ്. ഈ വിഭാഗത്തിന് ഇന്നു മുതല്‍ ഓണ്‍ലൈനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്.’