വന്ദന ദാസിന് വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച് മന്ത്രി വീണാ ജോർജ്

കോട്ടയം: യുവ ഡോക്ടർ വന്ദന ദാസിന് അന്ത്യാഞ്ജലി അർപ്പിച്ച് മന്ത്രി വീണ ജോർജ്. ആരോഗ്യമന്ത്രി കോട്ടയത്തെ ഡോക്ടറുടെ വീട്ടിലെത്തിയ ശേഷം മടങ്ങിയത് കനത്ത പൊലീസ് സുരക്ഷയിൽ. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയ മന്ത്രി വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മുന്നറിയിപ്പില്ലാതെ എത്തിയ മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല. മരണത്തിന് പിന്നാലെ വന്ദന എക്‌സ്പീരിയൻസ്ഡ് അല്ലെന്നും അതുകൊണ്ടാണ് അക്രമമുണ്ടായപ്പോൾ ഭയന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഇന്നലെ പുലർച്ചെ നാലരയോടെയാണ് കേരളത്തെ നടുക്കിയ സംഭവമുണ്ടായത്. പൊലീസ് വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ് സന്ദീപിന്റെ കുത്തേറ്റാണ് ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസ് (23) കൊല്ലപ്പെട്ടത്

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ ജി മോഹനന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.