യുവതിയുടെ പരാതി; നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം

യുവതിയുടെ പരാതിയിൽ നടൻ വിനായകൻ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം. യുവതി ഹാജരാക്കിയ ഫോൺ രേഖയിലെ ശബ്ദം തന്റേതെന്ന് വിനായകൻ സമ്മതിച്ചു. പക്ഷേ യുവതിയോടല്ല താൻ സംസാരിച്ചത്. മറ്റൊരു പുരുഷനോടാണ് സംസാരിച്ചതെന്നും വിനായകൻ മൊഴി നൽകി. നടൻ സംസാരിച്ചത് സ്വബോധത്തിൽ അല്ല എന്നും പോലീസ് നിഗമനം.

ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം വിനായകന് ജാമ്യം ലഭിച്ചിരുന്നു. കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസം വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈഗിക ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത കല്‍പ്പറ്റ പോലീസ് സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.

കഴിഞ്ഞ ദിവസം അഭിഭാഷകനൊപ്പം കല്‍പ്പറ്റ സ്റ്റേഷനിലെത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. സ്റ്റേഷന്‍ ഉപാധികളോടെ നല്‍കിയ ജാമ്യത്തില്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടരുതെന്നും ശല്യം ചെയ്യരുതെന്നും പരാമര്‍ശവുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കവേ വിനായകന്‍ മോശമായി പെരുമാറിയെന്നായിരുന്നു ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതി.