മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയായി ഉയർത്തും: തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി

സംസ്ഥാനവ്യാപകമായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭീതിയിൽ നിൽക്കുമ്പോൾ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ. ബേബി ഡാം ബലപ്പെടുത്തിയ ശേഷം സംഭരണിയുടെ ശേഷി കൂട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്തണമെങ്കിൽ സമീപത്തെ മൂന്ന് മരങ്ങൾ മുറിക്കേണ്ടി വരും. ഡാമിൽ നിർദേശിച്ച ബലപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. റൂൾ കർവ്‌ പാലിക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ ഷട്ടറുകൾ തുറന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വിവാദത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തമിഴ്നാട് മന്ത്രി വ്യക്തമാക്കി. അണക്കെട്ട് സന്ദർശനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥ സംഘവും അണക്കെട്ട് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് തമിഴ്നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറിലെത്തിയത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടർ തുറന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം.