കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു

നാട്ടിലിറങ്ങിയ രണ്ട് കാട്ടുപന്നികളെ കോഴിക്കോട് കോട്ടൂളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു. ഇന്നലെ രാത്രി ആണ് സംഭവം. കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് മലയോര മേഖലയ്ക്ക് ആശ്വാസമാണ്.

നാട്ടുകാരുടെ പരാതിയിലാണ് വനം വകുപ്പിന്റെ ഇടപെടൽ ഉണ്ടായത്. രണ്ടാഴ്ച മുമ്പ് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് പറ്റിയിരുന്നു. എന്നാല്‍ അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ മുൻകൂർ അപേക്ഷ നൽകാനാകുമെന്നതാണ് പ്രശ്നം. പന്നിയെ വെടിവയ്ക്കുന്നവർക്ക് വേതനം നൽകുന്ന കാര്യത്തിലും ഉത്തരവിൽ പരാമര്‍ശമില്ല. മാത്രമല്ല, ജഡം ശാസ്ത്രീയമായി സംസ്കരിക്കണമെന്ന് ഉത്തരവിൽ പറന്നുണ്ടെങ്കിലും അതിന്‍റെ ചെലവ് ആര് കണ്ടെത്തുമെന്നതിലും വ്യക്തതയില്ല.

ഒരു പന്നിയെ വെടിവയ്ക്കാനും ജഡം ശാസ്ത്രീയമായി സംസ്കരിക്കാനും അയ്യായിരം രൂപയ്ക്ക് അടുത്ത് ചെലവ് വരും. അതേസമയം, കാട്ടുപന്നികളെ വെടിവെയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അടിമുടി അവ്യക്തതയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് അനുമതിക്കായി നീണ്ടകാലം കാത്തിരിക്കേണ്ടിയിരുന്ന സ്ഥാനത്താണ് ഈ അധികാരം പഞ്ചായത്ത് പ്രസിഡന്റുമാരിലേക്ക് എത്തുന്നത്.