കുവൈത്തിലെ തീപിടുത്തം, കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല, നിയമപരമായ എല്ലാ നടപടികളുമായി സഹകരിക്കും, എൻബിടിസി

കൊച്ചി: കുവൈത്ത് ദുരന്തത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എൻബിടിസി അധികൃതർ. നിയമപരമായ എല്ലാ നടപടികളുമായി സഹകരിക്കും. എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിൽ നിൽക്കണമെന്നില്ല. കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപയും മറ്റ് നിയമപരമായ ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി കെ ജി എബ്രഹാമിൻ്റെ മകൻ ഷിബി എബ്രഹാം പറഞ്ഞു.

അതേസമയം, അപകടത്തില്‍ മരിച്ച പ്രിയപ്പെട്ടവരെ കണ്ണീരോടെ കേരളം ഏറ്റുവാങ്ങി. 24 മലയാളികൾ അടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി പുലർച്ചെ കുവൈത്തിൽ നിന്ന് പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ വിമാനം രാവിലെ 10. 28 ന് നെടുമ്പാശേരിയിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി 11.45 ന് മൃതദേഹം ഒന്നിച്ച് പുറത്തെത്തിച്ചപ്പോൾ അത്രനേരം അടക്കിപ്പിടിച്ച ഉറ്റവരുടെ സങ്കടം അണപൊട്ടി. തമിഴ്നാട്ടുകാരായ ഏഴ് പേരുടെയും കർണാടകയിലെ ഒരാളുടെയും മൃതദേഹവും കൊച്ചിയിൽ ഇറക്കി അതാത് സംസ്ഥാനങ്ങൾക്ക് കൈമാറി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്തിൽ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു.

കൊച്ചി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭംഗങ്ങൾ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർ മൃതദേഹത്തിൽ ആദരമർപ്പിച്ചു. കക്ഷിരാഷ്ട്രീയ വ്യത്യസമില്ലാതെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സാന്ത്വനവുമായി ഒഴുകിയെത്തി. ഓരോ മൃതദേഹവും പ്രത്യേകം ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ വീടുകളിലേക്ക് കൊണ്ടുപോയി. രാവിലെ മുതൽ വിമാനത്താവളത്തിൽ കാത്തുനിന്ന ഉറ്റവരുടെ കണ്ണീരും വിലാപങ്ങളും ആരുടേയും ഹൃദയം തകർക്കുന്നതായിരുന്നു. 12 മലയാളികളുടെ സംസ്കാരം ഇന്ന് തന്നെ നടക്കും