വിവാഹ വാഗ്ദാനം നല്‍കി ആറ് ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാരിപ്പള്ളി സ്വദേശി അനന്തുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊടുമ്പ് സ്വദേശിനിയായ പോസ്റ്റര്‍ വകുപ്പ് ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ഗോവയില്‍ വെച്ച് പരിജയത്തിലായ ഇരുവരും പിന്നീട് വിവാഹം കഴിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 2020 ഡിസംബര്‍ മുതല്‍ കഴിഞ്ഞ മേയ് വരെയുള്ള കാലയളവില്‍ യുവതിയില്‍ നിന്നും ആറ് ലക്ഷം രൂപ അനന്തു തട്ടിയെടുത്തുവെന്നാണ് പരാതി. പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അനന്തുവിനെ അറസ്റ്റ് ചെയ്യുന്നത്.

ഇയാളെ പിടികൂടാന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അനന്തു വിദേശത്തേക്ക് കടക്കുവാന്‍ ശ്രമിച്ചത്. അനന്തുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.