യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം, പിണറായിയുടെ പോലീസിന് മുഖത്തേറ്റ അടിയെന്ന് ഹൈബി

മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചതോടെ സമരം അവസാനിപ്പിച്ച് പ്രവർത്തകർ. ഏഴുമണിക്കൂറിലധികം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് ജാമ്യം ലഭിച്ചത്.

ജാമ്യം ലഭിച്ച ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഇന്ന് കോടതിയിൽ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് മണിക്കൂറോളമാണ് സമരം നീണ്ടത്. പുലർച്ചെ രണ്ടുമണിയോടെ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു.

തൃക്കാക്കരയിലെ മുഖ്യമന്ത്രിക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിന് ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ ആയത്. സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കാൻ ആദ്യം പൊലീസ് മുതിർന്നെങ്കിലും ഗുരുതര വകുപ്പുകൾ ചേർത്ത് പിന്നീട് ജാമ്യം നിഷേധിച്ചതോടെ പ്രതിഷേധം ശക്തമായി. ജില്ലയിലെ കോൺഗ്രസ് എംഎൽഎമാരും ഡിസിസി അധ്യക്ഷനും അടക്കമുള്ള മുതിർന്ന നേതാക്കൾ പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

പ്രവർത്തകരെ വിട്ടയക്കണമെന്ന ആവശ്യം പൊലീസ് അംഗീകരിക്കാതെ വന്നതോടെയാണ് നാടകീയ സംഭവങ്ങൾ. കോൺഗ്രസിന്റെ അസാധാരണ സമരത്തിന് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ സാക്ഷിയായി. ഒടുവിൽ സമരസമ്മർദത്തിന് വഴങ്ങി അർദ്ധരാത്രി ഒരു മണിയോടെ പോലീസ് പ്രവർത്തകരുമായി മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കെത്തി. ഒന്നരയോടെ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു.

പിണറായി വിജയന്റെ മുഖത്തേറ്റ തിരിച്ചടിയെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. നവകേരള സദസ്സിന് ഇന്ന് അന്ത്യകൂദാശ നൽകുമെന്നായിരുന്നു ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ വാക്കുകൾ. ജാമ്യം കിട്ടിയതോടെ പൊലീസിനെതിരെ പ്രവർത്തകർ കൂകി വിളിച്ചു. കരിങ്കോടി പ്രതിഷേധം തുടരുമെന്നാണ് കോൺഗ്രസിന്റെ നിലപാട്.