കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ നാട്ടുകാർ തിരികെ എത്തിച്ചു, ദിവസങ്ങൾക്കുള്ളിൽ ഭർത്താവിനെ കൊന്ന് യുവതി

യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. കേസിൽ പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായിരിക്കുന്നത്. കർണാടകയിലെ ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെടുന്നത്. കേസിൽ കഴിഞ്ഞ ദിവസമാണ് നിംഗരാജിന്റെ ഭാര്യ കാവ്യയെയും കാമുകൻ ബിരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കാമുകനൊപ്പം ഒളിച്ചോടിയപ്പോൾ നാട്ടുകാർ തിരിച്ചെത്തിച്ചു ദിവസങ്ങൾക്കുള്ളിലാണ് കാവ്യ ഭർത്താവിനെ കൊലപ്പെടുത്തുന്നത്.

ജൂൺ 9നാണ് നിംഗരാജിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ടെറസിൽനിന്നു വീണാണ് ഭർത്താവ് മരിച്ചതെന്നായിരുന്നു കാവ്യ പോലീസിനോട് പറഞ്ഞത്. സംശയം തോന്നിയ നിംഗരാജിന്റെ അമ്മ പൊലീസിൽ പരാതി നൽകുകയാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്ത് അറിയുന്നത്. ബിരേഷ് എന്ന യുവാവുമായി ചേർന്നാണ് കാവ്യ കൊലപാതകം നടത്തിയതെന്നും ഇയാൾ കാവ്യയുടെ കാമുകനാണെന്നും സ്ഥിരീകരിക്കുകയായിരുന്നു.

മൂന്നു മാസത്തിലേറെയായി കാവ്യയും ബിരേഷും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും കഴിഞ്ഞ മാസം ഒളിച്ചോടി. എന്നാൽ ഗ്രാമവാസികൾ ചേർന്നു ഇവരെ പിടികൂടി. പിന്നീട് പഞ്ചായത്ത് കൂടി ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്ക ണമെന്നു കാവ്യക്ക് കർശന നിർദേശം നൽകിയിരുന്നു. പഞ്ചായത്ത് അംഗങ്ങളുടെ നിർബന്ധത്തെ തുടർന്നു കാവ്യയെ തിരികെ സ്വീകരിക്കാൻ നിംഗരാജ തയാറാകുകയാണ് ഉണ്ടായത്. അഞ്ചു വർഷം മുൻപ് വിവാഹിതരായ ഇരുവർക്കും ഒരു കുട്ടിയാണ് ഉള്ളത്.

ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തുടർന്നും കാവ്യ കൂട്ടാക്കിയില്ല. ഇത് മനസ്സിലാക്കിയതോടെ സംഭവദിവസം കാവ്യയും നിംഗരാജും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ബിരേഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയ കാവ്യ, നിംഗരാജിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ടെറസിന്റെ മുകളിൽനിന്നു വീണു മരിച്ചതെന്നാണു കാവ്യ എല്ലാവരോടും പറഞ്ഞിരുന്നതെങ്കിലും തുടരന്വേഷണത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.