പ്രശസ്തമായ എഡ് ടെക് കമ്പനിയായ ബൈജൂസിന്റെ വളര്‍ച്ചയും തളര്‍ച്ചയും തിരശ്ശീലയിലെത്തിക്കാന്‍ സംവിധായകന്‍ ഹന്‍സല്‍ മേഹ്ത. സ്‌കാം 1992, സ്‌കൂപ്പ് പോലുള്ള ഫിനാന്‍ഷ്യല്‍ ക്രൈം സീരീസുകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഹന്‍സല്‍ മേഹ്ത തന്റെ പുതിയ പ്രാജക്ടിനെകുറിച്ചുള്ള സൂചനകളുമായി രംഗത്ത് വന്നിരിക്കുകയാണ്. ‘സ്‌കാം 1992’ എന്ന സീരീസിലൂടെ ഹര്‍ഷദ് മെഹ്തയുടെ കഥ പറഞ്ഞ് പ്രശസ്തനാണ് ഹന്‍സല്‍ മെഹ്ത ആയിരുന്നു.
ഷാഹിദ്, അലിഗഡ്, ഒമെര്‍ട്ട തുടങ്ങിയ സിനിമളിലൂടെയും ശ്രദ്ധേയനായ ഇദ്ദേഹം നെറ്റ്ഫ്‌ലിക്‌സില്‍ അടുത്തിടെ പുറത്തിറങ്ങിയ ‘സ്‌കൂപ്പ്’ എന്ന സീരീസിന്റെയും സംവിധായകനാണ്. വിദ്യാഭ്യാസ-സാങ്കേതിക മേഖലയിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ബൈജൂസിന്റെ വളര്‍ച്ചയും തളര്‍ച്ചയും ഇന്നും ലോകത്താകെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. ബൈജൂസിന്റെ വളര്‍ച്ചയും പിന്നീടുള്ള പ്രതിസന്ധികളും സീരീസിനുള്ള മികച്ച ഉള്ളടക്കമാണെന്ന് ഹന്‍സല്‍ മെഹ്ത പറഞ്ഞു. ‘സ്‌കാം സീസണ്‍ ഫോര്‍-ദ ബൈജു സ്‌കാം’ എന്ന പേരാണ് സീരീസിനായി മെഹ്ത നിര്‍ദേശിക്കുന്നത്. ഹന്‍സല്‍ മേഹ്ത സ്വയംതന്നെ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ട്വീറ്റുകൾ പങ്കുവച്ചിരിക്കുകയാണ്.
2021 ഒക്ടോബറിലെ തന്റെ തന്നെ ട്വിറ്റര്‍ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ബൈജൂസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹന്‍സല്‍ മെഹ്ത ചര്‍ച്ചചെയ്യുന്നത്. ബൈജൂസ് പ്രതിനിധി വീട്ടില്‍ വരികയും മകളുടെ പഠനാവസ്ഥ മോശമാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചതായും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചതായും ഹന്‍സല്‍ മെഹ്ത പറയുന്നു. അവരെ അന്ന് വീടിന് പുറത്താക്കേണ്ടി വന്നതായും മേഹ്ത കുറിച്ചിരിക്കുന്നു.
ഹന്‍സല്‍ മെഹ്തയുടെ നീക്കത്തെ പിന്തുണച്ച് നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്ത് വന്നിട്ടുള്ളത്.. ബൈജൂസിന്റെ വളര്‍ച്ചയും തകര്‍ച്ചയും പുതിയ സീരീസിനുള്ള സാധ്യതയാണെന്ന് ഒരാള്‍ റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. നടന്‍ പരേഷ് റാവലും ഹന്‍സലിന് പിന്തുണയുമായി രംഗത്ത് എത്തി. ‘മികച്ച തീരുമാനം, പുതിയ ഐഡിയയുമായി മുന്നോട്ടുപോകൂ’, എന്നാണ് പരേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്.