ലക്ഷ്യമിട്ടത് വർഗീയ കലാപവും അട്ടിമറിയും, പോപ്പുലർ ഫ്രണ്ട് ഭീകരരുടെ പദ്ധതി പുറത്ത്

മുംബൈ. വർഗീയ കലാപത്തിലൂടെ രാജ്യത്തെ ഭരണസംവിധാനത്തെ അട്ടിമറിക്കാൻ പോപ്പുലർ ഫ്രണ്ട് ഭീകരർ തയ്യാറാക്കിയ പദ്ധതി പുറത്ത്. മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേനയാണ് പോപ്പുലർ ഫ്രണ്ടിന്റെ നീക്കം വിദഗ്ധമായി പൊളിച്ചടുക്കിയിരിക്കുന്നത്. നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് ചാവേർ ആക്രമണം നടത്താൻ ഭീകരർ പദ്ധതി തയ്യാറാക്കിയിരുന്നതായും, മുതിർന്ന നിരവധി ബിജെപി നേതാക്കളെ വധിക്കാൻ പദ്ധതി ഇട്ടിരുന്നതായുമാണ് കണ്ടെത്തിയിട്ടുള്ളത്.

ആർ എസ് എസ് വിജയദശമി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളുടെ നേർക്ക് ആക്രമണം നടത്തുന്നതിനായി പോപ്പുലർ ഫ്രണ്ട് ഭീകരർ രഹസ്യമായി വിവര ശേഖരണം നടത്തി. കേസിൽ മഹാരാഷ്‌ട്ര എടിഎസ് ഇപ്പോൾ വിശദമായ അന്വേഷണം തുടരുകയാണ്. കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അടമുള്ളവരെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് ഭീകരർ ചോർത്തി സൂക്ഷിച്ചിരുന്നു. എൻ ഐ എ, ഇഡി ആസ്ഥാനങ്ങളെ കുറിച്ചും പോപ്പുലർ ഫ്രണ്ട് ഭീകരർ വിവരശേഖരണം നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

കേരളം, ബീഹാർ, ആന്ധ്രാ പ്രദേശ്, അസം, ഡൽഹി, ഉത്തർ പ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ എൻ ഐ എ നടത്തിയ മിന്നൽ പരിശോധന പോപ്പുലർ ഫ്രണ്ടിന്റെ കണക്ക് കൂട്ടലുകൾ ആണ് തകിടം മറിച്ചത്. പ്രധാന നേതാക്കൾ ഉൾപ്പെടെ അറസ്റ്റിലായതോടെ നിർദ്ദേശങ്ങൾ നൽകാൻ ആളില്ലാത്ത അവസ്ഥയിലായി. പ്രവർത്തകർ വീരന്മാരായി കരുതിയിരുന്ന ചില നേതാക്കൾ ഒളിവിൽ പോയി.

ഇന്ത്യയെ 2047ഓടെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ‘ഇന്ത്യ വിഷൻ 2047‘ എന്ന നയരേഖ എൻ ഐ എ വിശദമായി പരിശോധിച്ചു വരികയാണ്. പ്രധാനമന്ത്രിയെ ഉൾപ്പെടെ വധിക്കാൻ ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ യുവാക്കൾക്ക് ശാരീരിക പരിശീലനം നൽകിയിരുന്നതാണ്. ഇതിനായി വലിയ തോതിൽ സംഘടന ധനസമാഹരണം നടത്തി വരുകയായിരുന്നു. കേരളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫ്രണ്ടുമായി സഹകരിച്ച് വിവിധ സമരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത രാഷ്‌ട്രീയ- സാമുദായിക സംഘടനകളെയും കേന്ദ്ര ഏജൻസികൾ നിരീക്ഷിച്ച് വരുന്നു.