വീണ്ടും ജീവനെടുത്ത് അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ചികിത്സയിലിരുന്ന 12 വയസുകാരൻ മരിച്ചു

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ രോഗം സ്ഥിരീകരിച്ച 12 വയസുകാരനാണ് മരിച്ചത്. രാമനാട്ടുകര ഫറോക് സ്വദേശി അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകൻ ഇ.പി മൃദുലാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു മരണം.

ഛർദ്ദിയും തലവേദനയും ബാധിച്ച് ജൂൺ 24-നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഫറോക്ക് കോളേജിനടുത്തുള്ള അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫറോക് ഹയർ സെക്കന്ററി സ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്‌കാരം ഇന്ന് 12ന്.

സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. നേരത്തെ കണ്ണൂർ, മലപ്പുറം സ്വദേശികളാണ് മരിച്ചത്.