തിരുവനന്തപുരം ∙ മീനിലെ മായം കണ്ടെത്താൻ 4 ദിവസമായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിൽ 9 സാംപിളുകളിൽ അമോണിയം, ഫോർമലിൻ എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടുപിടിച്ചു. 53 പേർക്ക് നോട്ടിസ് നൽകി.
ഇടുക്കി, എറണാകുളം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ നിന്നു ശേഖരിച്ച സാംപിളുകളിലായിരുന്നു രാസവസ്തു സാന്നിധ്യം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന മത്സ്യം ചെക്പോസ്റ്റുകളിൽ പരിശോധിച്ചു തുടങ്ങി. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചു. മറ്റു ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനും റെയ്ഡ് ആരംഭിച്ചു.
സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയച്ചു. മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയതായി കണ്ടെത്തിയാൽ 5 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണർ വി.ആർ.വിനോദ് പറഞ്ഞു.