കിറ്റ് കാട്ടി എത്ര പേരെയാണ് പറ്റിക്കുന്നതെന്ന് ജയസൂര്യ മനസിലാക്കി കൊടുത്തു, പുതു തലമുറ കൃഷി എന്ന് കേട്ടാലേ കണ്ടം വഴി ഓടി നാട് വിടും- അഞ്ജു പാർവതി പ്രഭീഷ്

കേരളത്തിലെ നെൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ നടൻ ജയസൂര്യ കഴിഞ്ഞ ദിവസം കൃത്യമായി തുറന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നിരവധി ആളുകൾ പിന്തുണച്ചെത്തിയെങ്കിലും ജയസൂര്യക്കെതിരെ പല സൈബർ ആക്രമണങ്ങളും സിപിഎം പ്രവർത്തകർ നടത്തി. ജയസൂര്യ കാരണം പൊതുജനങ്ങൾക്ക് പല ഉഡായിപ്പുകളും ബോധ്യമായെന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. കേരളത്തിൽ കൃഷി വകുപ്പ് എന്ന utterly bitterly വകുപ്പ് ഉണ്ടെന്ന് പിടികിട്ടി. അതിന്റെ തലപ്പത്തു ഒരു മന്ത്രി ഉണ്ടെന്ന് മനസ്സിലായി, അദ്ദേഹത്തിന്റെ പേരും മനസ്സിലായി. ഒപ്പം പാടത്ത് വേല എടുക്കുന്ന കർഷകന് കൂലി കിട്ടണം എങ്കിൽ ഇമ്മിണി ബല്യ കടമ്പ കടക്കണം എന്നും പിടികിട്ടി. ചുരുക്കത്തിൽ ഇവിടെ പുതിയ തലമുറ കൃഷി എന്ന് കേട്ടാലേ കണ്ടം വഴി ഓടി നാട് വിടും എന്നും മനസ്സിലായെന്നും അഞ്ജു കുറിക്കുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ജയസൂര്യ തുറന്നു വിട്ട കുടത്തിൽ നിന്നും പുറത്ത് വന്ന ഭൂതത്തെ കണ്ട് സത്യത്തിൽ ഞാൻ ഞെട്ടി മാമാ!! ഇവറ്റകൾ ഒരു കിറ്റ് കാട്ടി എന്തോരം പേരെയാണ് പറ്റിക്കുന്നത്. കർഷക സമരം നടന്ന അങ്ങ് ഡൽഹിയിൽ ഇവറ്റോൾ ട്രാക്ടർ ഉരുട്ടി കളിച്ചത് വെറും ഡോഗ് ഷോ. സത്യത്തിൽ ഇവറ്റോൾ ഇവിടുത്തെ നെല്ല് കർഷകരുടെ നെഞ്ചത്ത് ട്രാക്ടർ ഉരുട്ടി കയറ്റുകയായിരുന്നു.

കർഷകർ, അവരുടെ പാടം. അവിടെ വിതച്ച വിത്ത്. അവരുടെ കഷ്ടപ്പാട്, അധ്വാനം ഒക്കെ ചേർത്ത് അവർ നെല്ല് കൊയ്തെടുക്കുന്നു. എന്നിട്ടോ? അതിന് ന്യായമായി കിട്ടേണ്ട വിലയെ ഔദാര്യമായി കാണുന്ന കൃഷി വകുപ്പും അതിന്റെ മേലെയുള്ള ഭരണകൂടവും. കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ തുക സപ്ലൈകോ നൽകുന്നത് നേരിട്ട് ആണോ? അല്ല! കർഷകർ നെല്ല് നൽകുന്നത് സപ്ലൈകോയ്ക്ക്. അപ്പോൾ ന്യായമായും പണം നൽകേണ്ടത് ആ സ്ഥാപനം അല്ലേ?? അങ്ങനെ ആവേണ്ടതാണ്. പക്ഷേ പ്രബുദ്ധത കൂടിപ്പോയ, കർഷകരോട് അൻപ് ഒരുപാട് ഉള്ള കേരളത്തിൽ അങ്ങനെയല്ല.

പണത്തിന് പകരം ഏറ്റെടുത്ത നെല്ലിന്റെ അളവ് രേഖപ്പെടുത്തിയ ഒരു രസീതാണ് സപ്ലൈകോ കർഷകർക്ക് നൽകുന്നത്. ഈ രസീതുമായി കർഷകർ ദേശസാത്കൃത ബാങ്കുകളിൽ ചെല്ലണം. എന്നിട്ടോ? ചെന്നാലുടൻ പണം കിട്ടുമോ? ഇല്ല! അതിന് ചില കടമ്പകൾ ഉണ്ടത്രേ. പണം ലഭിക്കുക ലോൺ ആയിട്ടാണ്. ആ ലോൺ കിട്ടണമെങ്കിൽ കർഷകൻ ബാങ്കിന് കൊടുക്കേണ്ടി വരുന്ന ചില ഉറപ്പ് ആണ് താഴെ ഉള്ള ഈ സാക്ഷ്യപത്രം. അതായത് സപ്ലൈകോയിൽ

നിന്നും നെല്ലിന് കിട്ടേണ്ടതായ തുക ലഭിച്ചില്ലെങ്കിൽ ആ തുകയും അതിന്റെ പലിശയും എൻ്റെ അക്കൗണ്ടിൽ നിന്നോ സ്ഥാവര ജംഗമ വസ്തുക്കളിൽ നിന്നോ ഈടാക്കുന്നതിന് കേരള സംസ്ഥാന സഹകരണ ശാഖ മാനേജർക്ക് അധികാരപ്പെടുത്തിയിരിക്കുന്നു എന്നാണ് അത്. നോക്കണേ ഒരു കർഷകന് വന്നിരിക്കുന്ന ഗതികേട്!

നമ്മൾ അധ്വാനിച്ചു പണിയെടുത്തതിന്റെ അധ്വാനഫലം കൊണ്ടുപോയിട്ട് അതിന്റെ പണം വാങ്ങാൻ നമ്മൾ ചെല്ലേണ്ടത് ബാങ്കിൽ അവരുടെ വായ്പ ഉപഭോക്താവ് ആയിട്ട്. സപ്ലൈകോ ബാങ്കിന് പണം നൽകും എന്ന ഉറപ്പിലാണ് ബാങ്ക് വായ്‌പ നൽകുന്നത്. നാളെ ആ തിരിച്ചടവ് സപ്ലൈകോ മുടക്കിയാൽ ബാങ്ക് നിയമ നടപടിയെടുക്കുക സപ്ലൈകോയ്ക്ക് എതിരെ അല്ല, മറിച്ച് കർഷകനെതിരെയാണ്. അത് മാത്രമോ സാമ്പത്തിക ഞെരുക്കം വന്ന് സപ്ലൈകോ പണം സമയത്ത് ഇട്ടില്ലെങ്കിൽ, ബാങ്ക് പിഴവായി കണക്കാക്കുക കർഷകനെയാണ്. അത് സിബിൽ സ്ക്കോറിനെ വരെ ബാധിച്ചു നാളെ മറ്റെന്തെങ്കിലും വായ്പ എടുക്കാൻ കർഷകൻ ശ്രമിച്ചാൽ അത് പ്രശ്നമാവുകയും ചെയ്യും. അതായത് ഉത്തമാ, സ്വന്തം നെല്ലിന്റെ പണം ബാങ്ക് ലോണായി കർഷകൻ വാങ്ങണം. ഈ പണം ബാങ്കിന് സപ്ലൈകോ നൽകിയില്ലെങ്കിൽ പലിശയടക്കം അത് കർഷകർ തിരിച്ചടക്കുകയും വേണം.എന്ത്‌ കൊത്താഴത്തെ സംവിധാനമാണിത് അല്ലേ??

എന്തായാലും ജയസൂര്യ കാരണം പൊതുജനങ്ങൾക്ക് പല ഉഡായിപ്പുകളും ബോധ്യമായി. കേരളത്തിൽ കൃഷി വകുപ്പ് എന്ന utterly bitterly വകുപ്പ് ഉണ്ടെന്ന് പിടികിട്ടി. അതിന്റെ തലപ്പത്തു ഒരു മന്ത്രി ഉണ്ടെന്ന് മനസ്സിലായി, അദ്ദേഹത്തിന്റെ പേരും മനസ്സിലായി. ഒപ്പം പാടത്ത് വേല എടുക്കുന്ന കർഷകന് കൂലി കിട്ടണം എങ്കിൽ ഇമ്മിണി ബല്യ കടമ്പ കടക്കണം എന്നും പിടികിട്ടി. ചുരുക്കത്തിൽ ഇവിടെ പുതിയ തലമുറ കൃഷി എന്ന് കേട്ടാലേ കണ്ടം വഴി ഓടി നാട് വിടും എന്നും മനസ്സിലായി