ഒപ്പമുള്ള മറ്റൊരു ആര്‍ട്ടിസ്റ്റിനു ലഭിക്കുന്ന പ്രതിഫലം എത്രയാണെന്നു കേട്ട് ഞെട്ടിയിട്ടുണ്ട്, വിവേചനം ശരിയല്ലെന്ന് നടി അപര്‍ണ ബാലമുരളി

തൃശൂര്‍: മറ്റു തൊഴില്‍മേഖലകളില്‍ ഉള്ളതുപോലെ ലിംഗവിവേചനം സിനിമയിലും ഉണ്ടെന്നും പ്രതിഫലക്കാര്യത്തില്‍ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന വിവേചനം ശരിയല്ലെന്നും നടി അപര്‍ണ ബാലമുരളി. തൃശൂര്‍ പ്രസ് ക്‌ളബിന്റെ മീറ്റ് ദി പ്രസിലാണ് പ്രതികരണം.

പുരസ്‌കാരം ലഭിച്ചെന്നു കരുതി മാറാനാകില്ല. ചെയ്ത ജോലിക്ക് ലഭിച്ച അംഗീകാരം എന്ന തരത്തില്‍ മാത്രമാണ് ദേശീയ പുരസ്‌കാരത്തെ കാണുന്നത്. സൂരറെ പോട്രുവിലൂടെ ലഭിച്ച പുരസ്‌കാരത്തിന് കടപ്പാടുള്ളത് സംവിധായക സുധ കൊങ്കര പ്രസാദിനോടാണ്. അവര്‍ എന്നിലര്‍പ്പിച്ച വിശ്വാസമാണ് നേട്ടത്തിലേക്കു നയിച്ചത്. അവാര്‍ഡിന് ശേഷം ഏറ്റവും ഹൃദയസ്പര്‍ശിയായി തോന്നിച്ചത് അവരുടെ വിളിയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവരൊക്കെ വിളിച്ചിരുന്നു. ഓരോ വിളിയും അതിശയത്തോടെയാണ് സ്വീകരിച്ചത്.

തന്റെ ഒപ്പമുള്ള മറ്റൊരു ആര്‍ട്ടിസ്റ്റിനു ലഭിക്കുന്ന പ്രതിഫലം എത്രയാണെന്നു കേട്ട് ഞെട്ടിയിട്ടുണ്ട്. സിനിമയ്ക്ക് പേരും പ്രശസ്തിയും ഉള്ളതുകൊണ്ടാണ് വിവേചനങ്ങള്‍ പെട്ടെന്ന് പുറത്തുവരുന്നത്. സിനിമാ മേഖലയിലെ വിവേചനം ഒന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ദേശീയ പുരസ്‌കാരം ലഭിച്ചതോടെ ഗൗരവമേറിയ റോളുകളിലേക്കു മാത്രം മാറുമോ എന്നു ചോദിക്കുന്നവരുണ്ടെന്നും അപര്‍ണ പറഞ്ഞു. അനുഭവസമ്ബത്തും തൊഴില്‍മികവും ഒരു പോലെയുള്ള താരങ്ങള്‍ക്ക് പ്രതിഫലം പല തരത്തിലാണെന്നത് നീതീകരിക്കാനാകില്ല. ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കണം. താരമൂല്യം എന്നതിനപ്പുറം ആര്‍ട്ടിസ്റ്റുകളുടെ അനുഭവസമ്ബത്തിനും മികവിനുമാകണം പ്രതിഫലം നല്‍കേണ്ടത്.

സുരറൈ പോട്രു എന്ന സിനിമയില്‍ ബൊമ്മിയെ അവതരിപ്പിച്ചപ്പോള്‍ ഭാഷാപരമായ വെല്ലുവിളി നേരിടേണ്ടിവന്നു. തമിഴ് ശൈലി പഠിക്കാനും സാഹചര്യങ്ങളുമായി ഇടപഴകാനും ഒരു വര്‍ഷത്തെ പരിശ്രമമുണ്ടായി. നഞ്ചിയമ്മയ്ക്കുള്ള ദേശീയ പുരസ്‌കാരത്തെക്കുറിച്ചുള്ള വിമര്‍ശനം ശരിയാണെന്നു തോന്നുന്നില്ല. മൗലികതയാണ് നഞ്ചിയമ്മയുടെ പാട്ടിന്റെ സവിശേഷത. അവാര്‍ഡ് നല്‍കിയതില്‍ തെറ്റില്ല. അവര്‍ മനസില്‍ തൊട്ടാണ് ആ പാട്ടു പാടിയത്. ശബ്ദം അത്രയ്ക്കു പ്രത്യേകതയുള്ളതായിരുന്നു. സാധാരണക്കാര്‍ക്ക് അങ്ങനെ പാടാനാകില്ല.

അഭിനയവും പാട്ടും ഒരുപോലെ കൊണ്ടുപോകാനാണ് താത്പര്യം. നടിയായ ശേഷമാണ് ഗായികയായത്. മലയാളത്തില്‍ അഭിനയിച്ചതിനാലാണ് തമിഴില്‍ അവസരം ലഭിച്ചത്. അതിനാല്‍ അവാര്‍ഡ് ലഭിച്ചതില്‍ മലയാളത്തിനോടും കടപ്പാടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സിനിമ കൂടുതല്‍ പേരിലേക്ക് എത്തുന്നുണ്ട്. ആഗോളതലത്തില്‍ പലര്‍ക്കും അതു കാണാനുള്ള അവസരമുണ്ടാകും. സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അതു ഗുണകരമാണ്. ‘തെന്നല്‍ നിലാവിന്റെ കാതില്‍ ചൊല്ലി’ എന്ന പാട്ടും പാടിയാണ് അപര്‍ണ മടങ്ങിയത്. പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക, സെക്രട്ടറി പോള്‍മാത്യു, ട്രഷറര്‍ കെ.ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.