ബിഗ് ബോസ് ഫ്‌ലാറ്റ് ഇത്തവണയും ബോസണ്ണന് സ്വന്തം; ഗതികെട്ട് ഷോ നിര്‍ത്തിച്ചതോടെ മത്സരാര്‍ത്ഥികള്‍ നാളെ നാട്ടിലേക്ക്

ചെന്നൈ: തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലാണ് അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ ബിഗ് ബോസ് മലയാളം സീസണ്‍ 3-ലും വിജയിയെ പ്രഖ്യാപിക്കില്ല. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങും.കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഷോ നിര്‍ത്തിയത്. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങും.

കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഷൂട്ടിംഗിന്  വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടര്‍ന്ന ബിഗ് ബോസിന്റെ ലൊക്കേഷന്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസും റെവന്യു വകുപ്പും ചേര്‍ന്ന് സീല്‍ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചെന്നൈയില്‍ നടന്നു വന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചത്.

‘നിരോധനമുണ്ടായിട്ടും ഷൂട്ടിംഗ് നടക്കുകയായിരുന്നു. അതിനാല്‍, പകര്‍ച്ചവ്യാധി സമയത്ത് ചിത്രീകരണം നിരോധിച്ച സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ ഞങ്ങള്‍ അവിടം ഒഴിപ്പിച്ച്‌ മുദ്രവയ്ക്കുകയായിരുന്നു’ എന്ന് ആര്‍ ഡി ഒ പ്രീതി പാര്‍കവി പറഞ്ഞു. തമിഴ്നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പരിപാടി രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് സെറ്റില്‍ കോവിഡ് ബാധയുണ്ടായി എന്ന വിവരം പുറത്തുവന്നത്

മോഹന്‍ലാല്‍ അവതാരകനായ ഷോയുടെ 95-ാം ദിവസമാണ് ചിത്രീകരണം അവസാനിപ്പിച്ചത്. തമിഴ്നാട് സര്‍ക്കാര്‍ ആരോഗ്യവിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഷോ നിര്‍ത്തിയത്. ചെന്നൈയിലെ ഇ.വി.പി. ഫിലിം സിറ്റി ആയിരുന്നു ലൊക്കേഷന്‍. ചേമ്ബറാമ്ബാക്കത്തുള്ള സെറ്റില്‍ എട്ടുപേര്‍ കോവിഡ് പോസിറ്റീവ് ആയെന്ന് ‘ദി ഹിന്ദു’ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സിനിമ ടി.വി ഷോ ചിത്രീകരണം തടഞ്ഞതിനിടയിലും ബിഗ് ബോസ് തുടരുകയായിരുന്നു. റവന്യു അധികൃതരുടെ നേതൃത്വത്തിലെ സംഘവും പോലീസും ചേര്‍ന്ന് മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിക്കുകയായിരുന്നു.

കോവിഡ് ബാധിച്ചവര്‍ സെറ്റിന് പുറത്ത് ജോലി ചെയ്യുന്നവരാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവര്‍ മത്സരാര്‍ത്ഥികളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല എന്നും. 2021 ഫെബ്രുവരി 14ന് 14 മത്സരാര്‍ത്ഥികളുമായിട്ടാണ് ഷോയുടെ തുടക്കം. ഷോയില്‍ നിന്നും എലിമിനേറ്റ് ആയവര്‍ ഒഴികെയുള്ളവരെ ചിത്രീകരണം അവസാനിച്ചതോടെ ഹോട്ടലിലേക്ക് മാറ്റി. ബിഗ് ബോസ് മലയാളം രണ്ടാം സീസണും കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു.

നിലവില്‍ മണിക്കുട്ടന്‍, ഡിംപല്‍ ബാല്‍, അനൂപ് കൃഷ്ണന്‍, ഋതുമന്ത്ര, റംസാന്‍, സായി വിഷ്ണു, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ് എന്നിവരായിരുന്നു മത്സരാര്‍ത്ഥികള്‍. രമ്യ പണിക്കര്‍, സൂര്യ ജെ.മേനോന്‍ എന്നിവരാണ് ഏറ്റവും ഒടുവില്‍ എലിമിനേറ്റ് ചെയ്യപ്പെട്ടവര്‍. ഫിറോസ് സജ്‌ന- മിഷേല്‍, ഏഞ്ചല്‍ തോമസ്, രമ്യ പണിക്കര്‍ എന്നിവര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരാര്‍ത്ഥികളായവരാണ്. അഡോണി, സന്ധ്യ, ഏഞ്ചല്‍ തോമസ്, ഭാഗ്യലക്ഷ്മി, ഫിറോസ്-സജ്‌ന, മജിസിയ, മിഷേല്‍, ലക്ഷ്മി എന്നിവരാണ് നേരത്തെ എലിമിനേറ്റ് ചെയ്യപ്പെട്ട മറ്റു മത്സരാര്‍ത്ഥികള്‍